തിരുവനന്തപുരം - ശശി തരൂർ അടക്കം എല്ലാ നേതാക്കൾക്കും പാർട്ടിയിൽ ഇടമുണ്ടെന്നും ഒരു നേതാവിനെയും ഭയപ്പെടേണ്ടതില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിക്ക് ഒരു പ്രവർത്തന രീതിയുണ്ടെന്നും എല്ലാവരും അതനുസരിച്ച് പാർട്ടി ചട്ടക്കൂടിൽ നിന്നു വേണം പ്രവർത്തിക്കാനെന്നും ശശി തരൂർ വിലക്കു വിവാദത്തിനിടെ അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരിക്കണം. പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്. പാർട്ടിയിൽ ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. വി.ഡി സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
തരൂരിനെതിരായ വിവാദത്തിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാകാമെന്ന കെ മുരളീധരന്റെ പ്രസ്താവനയിൽ, എന്തു കുപ്പായം തയ്പ്പിക്കണമെങ്കിലും നാലു വർഷം സമയമുണ്ട്, ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നായിരുന്നു മറുപടി. പരസ്യപ്രസ്താവന കെ.പി.സി.സി അധ്യക്ഷൻ വിലക്കിയതിനാൽ കൂടുതലൊന്നും പറയാനില്ല.
മദ്യവില വർധിപ്പിച്ചതിന് പിന്നിൽ അഴിമതിയുണ്ട്. സി.പി.എമ്മും മദ്യക്കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരമാണ് വില കൂട്ടിയത്. ഇന്ത്യൻ നിർമ്മിത മദ്യത്തിന് നികുതി ഒഴിവാക്കിയതിന്റെ നേട്ടം വൻകിട മദ്യനിർമാതാക്കൾക്കാണ്. വർഷങ്ങളായി മാറ്റിവെച്ച ഫയലിൽ ഇപ്പോൾ തീരുമാനമെടുത്തത് ഇതിന് തെളിവാണ്. ടി.പി രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം.ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയിൽ മദ്യവില ഏറ്റവും കൂടിയ സംസ്ഥാനമായി കേരളം മാറും. മദ്യക്കമ്പനികൾക്ക് നല്കിയ ആനുകൂല്യവും പാൽ വില കൂട്ടാനുള്ള തീരുമാനവും സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.