Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ബിനാമി തടയാന്‍ ഇ-പെയ്‌മെന്റ് നിര്‍ബന്ധമാക്കും

റിയാദ് - ബിനാമി ബിസിനസ്  തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് വൈകാതെ ഇ-പെയ്‌മെന്റ് നിർബന്ധമാക്കുമെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) യിലെ പെയ്‌മെന്റ് സിസ്റ്റം ഡയറക്ടർ ജനറൽ സിയാദ് അൽയൂസുഫ് വെളിപ്പെടുത്തി. മൊബൈൽ പെയ്‌മെന്റ് സേവനവും കേന്ദ്ര ബാങ്കായ സാമ ആരംഭിക്കും. സ്വദേശത്തും വിദേശത്തും പർച്ചേസും പെയ്‌മെന്റും സുരക്ഷിതമായി പൂർത്തിയാക്കാൻ  മൊബൈൽ പെയ്‌മെന്റ് സേവനം വഴി വ്യക്തികൾക്ക് സാധിക്കും. 
മദ (പഴയ സ്പാൻ), എക്‌സ്പ്രസ് മണി ട്രാൻസ്ഫർ സേവനമായ സരീഅ്, ബിൽ പെയ്‌മെന്റുകളെ ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന സദാദ് എന്നീ മൂന്നു അടിസ്ഥാന പെയ്‌മെന്റ് സംവിധാനങ്ങളാണ് സൗദിയിലുള്ളത്. മദ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ പർച്ചേസ് സേവനം അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആറു ബാങ്കുകൾ ഈ സേവനം നൽകുന്നുണ്ട്. വൈകാതെ മറ്റു ബാങ്കുകൾക്കു കീഴിലെ ഉപയോക്താക്കൾക്കും ഈ സേവനം ലഭിക്കും. 
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും സുരക്ഷിതമായ ബാങ്കിംഗ്, ധനസേവന സംവിധാനമാണ് സൗദിയിലുള്ളതെന്ന് സിയാദ് അൽ യൂസുഫ് പറഞ്ഞു. സമ്പൂർണ പെയ്‌മെന്റ് സംവിധാനമുള്ള മേഖലയിലെ ഏക രാജ്യമാണ് സൗദി അറേബ്യ. വിദേശ സംവിധാനങ്ങളെ ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽക്കുന്നുവെന്നതാണ് സൗദി ബാങ്കിംഗ് സംവിധാനത്തിന്റെ ഏറ്റവും വലിയ സവിശേഷത. മേഖലയിലെ ചില രാജ്യങ്ങളിലുണ്ടായ ആഘാതത്തിൽനിന്ന് സൗദി സമ്പദ്‌വ്യവസ്ഥയെയും ബാങ്കിംഗ് മേഖലയെയും ഇടപാടുകാരെയും സംരക്ഷിച്ചത് ഈ പ്രത്യേകതയാണ്. 
ബാങ്കിംഗ് സാങ്കേതിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സാമയും ബാങ്കുകളും ഭീമമായ തുക ചെലവഴിച്ചിട്ടുണ്ട്. പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളിലൂടെയുള്ള പെയ്‌മെന്റ് പൂർത്തിയാക്കുന്നതിനുള്ള സമയം രണ്ടു സെക്കന്റ് ആയി കുറഞ്ഞിട്ടുണ്ട്. 2010 ൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള പെയ്‌മെന്റ് പൂർത്തിയാകുന്നതിന് 30 സെക്കന്റ് എടുത്തിരുന്നു. പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണം മൂന്നു ലക്ഷമായി ഉയർന്നിട്ടുണ്ട്. 2017 ൽ ഈ ഉപകരണങ്ങൾ വഴി 70 കോടി ഇടപാടുകൾ നടത്തി. ആകെ 20,000 കോടി റിയാലിന്റെ പർച്ചേസുകളാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി കഴിഞ്ഞ വർഷം ഉപയോക്താക്കൾ നടത്തിയതെന്നും സിയാദ് അൽയൂസുഫ് പറഞ്ഞു. 
 

Latest News