വസതിയില്‍ സി.എ.എ വിരുദ്ധ പോസ്റ്റര്‍; കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബംഗളൂരു- വീട്ടില്‍ സി.എ.എക്കും ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായ പോസ്റ്ററുകള്‍ സൂക്ഷിച്ച നിരോധിത ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഇന്ത്യയുടെ അംഗത്തെ അസം പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയില്‍ നിന്ന് സിഎഎ, ബി.ജെ.പി, ആര്‍എസ്എസ് വിരുദ്ധ പോസ്റ്ററുകള്‍ കണ്ടെത്തിയതായി പോലീസ് അവകാശപ്പെട്ടു.
അസം സ്വദേശി അമീര്‍ ഹംജയാണ് പിടിയിലായത്. ഹംജയുടെ വസതിയില്‍ നിന്ന് ഹിജാബിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകളും കണ്ടെത്തിയതായി പോലീസ് സംഘം അവകാശപ്പെട്ടു. 27 കാരനായ ഇയാള്‍ കുറച്ചുകാലമായി ഒളിവിലായിരുന്നുവെന്ന് പോലീസ് അവകാശപ്പെട്ടു. ബംഗളൂരുവിലെ മെട്രോപൊളിറ്റന്‍ കോടതി അസം പോലീസിനെ മൂന്ന് ദിവസത്തെ ട്രാന്‍സിറ്റ് റിമാന്‍ഡ് ചെയ്തു.

ഹംജയെ ഗുവാഹത്തിയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കും. കേന്ദ്രസര്‍ക്കാര്‍ പിഎഫ്‌ഐയെ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചതിനെ തുടര്‍ന്ന്  അസമിലുടനീളം 40 പേര്‍ അറസ്റ്റിലായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

 

Latest News