ന്യൂദൽഹി - കോൺഗ്രസിനെ തലോടി ഈയിടെ കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് ആസാദ് പാർട്ടി അധ്യക്ഷനുമായ ഗുലാം നബി ആസാദ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പിയെ നേരിടാൻ ആം ആദ്മി പാർട്ടിക്കാവില്ല. ഡൽഹിയിൽ മാത്രമുള്ള ഒരു പാർട്ടി മാത്രമാണ് എ.എ.പി. പഞ്ചാബിൽ ഫ്രലപ്രദമായ ഭരണം നടത്താൻ അവർക്ക് കഴിയില്ലെന്നും ആസാദ് കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ മതേതരത്വ നയത്തിന് എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താൻ ചൂണ്ടിക്കാട്ടിയത്. ഗുജറാത്തിലും ഹിമാചലിലും മികച്ച പ്രകടനം കോൺഗ്രസ് കാഴ്ചവെക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായിരുന്ന കശ്മീർ മുൻ മുഖ്യമന്ത്രി കൂടിയായ ആസാദ്, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയശേഷം ആദ്യമായാണ് കോൺഗ്രസിനെ പിന്തുണക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തുന്നത്. അദ്ദേഹത്തോടൊപ്പം ജമ്മു കശ്മീരിലെ നിരവധി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കോൺഗ്രസ് വിട്ടിരുന്നു.