Sorry, you need to enable JavaScript to visit this website.

നമസ്‌കാരം പള്ളികളിൽ മതി; പുറത്തു വേണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി

ഛണ്ഡീഗഡ്- ദൽഹിയോട് ചേർന്ന് കിടക്കുന്ന ഹരിയാനയിലെ ഗുഡ്ഗാവിൽ പലയിടത്തും തുറന്ന സ്ഥലങ്ങളിൽ വെള്ളിയാഴ്ചകളിൽ നടക്കുന്ന നമസ്‌കാരം ഹിന്ദുത്വ തീവ്രവാദികൾ തടയുന്നതു പതിവായതിനു തൊട്ടുപിന്നാലെ ഇവരെ ന്യായീകരിച്ച് ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രംഗത്തെത്തി. നമസ്‌കാരം പള്ളികളിലോ ഈദ്ഗാഹുകളിലോ മാത്രം നടത്തിയാൽ മതിയെന്ന് അദ്ദേഹം വ്യക്തമാക്കി. പള്ളികളിലും ഈദ്ഗാഹുകളിലും സ്ഥലം മതിയാകുന്നില്ലെങ്കിൽ സ്വകാര്യ ഇടങ്ങളിൽ മാത്രം നമസ്‌ക്കരിച്ചാൽ മതി. ഇതൊന്നു പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കേണ്ട കാര്യങ്ങളല്ല- ആർ എസ് എസ് പശ്ചാത്തലമുള്ള ഖട്ടർ വ്യക്തമാക്കി. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗുഡ്ഗാവിൽ പലയിടത്തും ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ ചെറുസംഘങ്ങളായി നൂറു കണക്കിന് മുസ്‌ലിംകളെയാണ് നമസ്‌ക്കാരത്തിനിടെ ആട്ടിയോടിച്ചത്. ഇതു സംബന്ധിച്ച പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് ഖട്ടർ ഇങ്ങനെ പറഞ്ഞത്.

മുസ്‌ലിംകൾ സർക്കാർ ഭൂമി തട്ടാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബജ്രംഗ് ദൾ, വിശ്വ ഹിന്ദു പരിഷത്ത് എന്നിവയടക്കമുള്ള സംഘപരിവാര സംഘടനകൾ വെള്ളിയാഴ്ചകളിൽ ഗുഡ്ഗാവിൽ വ്യാപകമായി നമസ്‌കാരങ്ങൾ തടഞ്ഞു വരുന്നത്. വസീറാബാദ്, കട്ടാരി ചൗക്ക്, സൈബർ പാർക്ക്, ഭക്തവാർ ചൗക്ക്, സൗത്ത് സിറ്റി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം തടഞ്ഞതായി പോലീസ് പറഞ്ഞു.
 

Latest News