നാന്‍സി പെലോസിയുടെ വീട്ടില്‍ കയറി ഭര്‍ത്താവിനെ ആക്രമിച്ചു, പ്രതി പിടിയില്‍

സാന്‍ഫ്രാന്‍സിസ്‌കോ- യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവ് പോള്‍ പെലോസിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ ഡേവിഡ് വയ്ന്‍ ഡിപ്പേ (42) അറസ്റ്റിലായതായി ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെര്‍കിലിയില്‍ നിന്നാണ് പ്രതി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

നാന്‍സി എവിടെയാണെന്നു ആക്രോശിച്ചാണ് അക്രമി അകത്തേക്കു തള്ളികയറിയത്. ആ സമയത്തു പോള്‍ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പോളിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് പോളിന് തലയ്‌ക്കേറ്റ മുറിവിനു ശസ്ത്രക്രിയ ചെയ്തതായും വലതു കൈക്ക് കാര്യമായ പരുക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പോള്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.

പ്രതിക്കെതിരെ കൊലക്കുറ്റശ്രമത്തിന് കേസെടുത്തു. നാന്‍സി പെലോസിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സ്പീക്കറുടെ വക്താവ് അറിയിച്ചത്.

 

Latest News