Sorry, you need to enable JavaScript to visit this website.

സുഖിച്ച് കഴിയാന്‍ ഭര്‍ത്താവ് തടസം, അവയവം മുറിക്കാനും  കൊല്ലാനും കാമുകനെ ഏര്‍പ്പാടാക്കിയ യുവതി അറസ്റ്റില്‍ 

ബംഗളൂരു-  ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ നിയോഗിച്ച യുവതി അറസ്റ്റില്‍. ബംഗളൂരുവിലെ യെലഹങ്ക പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അരുംകൊല നടന്നത്. ഈ മാസം ഇരുപത്തിയൊന്നിനാണ് യുവതിയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസം ഭാര്യ ശ്വേതയെയും കാമുകനായ സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ ഹിന്ദുപ്പൂര്‍ സ്വദേശികളാണ് ശ്വേതയും ചന്ദ്രശേഖറും. ശ്വേതയുടെ അകന്ന ബന്ധുവായ ചന്ദ്രശേഖറെ താത്പര്യമില്ലാതെയാണ് യുവതി വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ 18 വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നതായിരുന്നു കാരണം. വിവാഹ ശേഷവും ശ്വേത ഹിന്ദുപ്പൂരില്‍ തുടര്‍ന്നു. ചന്ദ്രശേഖര്‍ ബംഗളൂരുവില്‍ ജോലിസ്ഥലത്തേക്ക് പോയി. ഈ സമയം കോളേജില്‍ പഠന കാലത്ത് ശ്വേതയ്ക്ക് അടുപ്പമുണ്ടായിരുന്ന സുരേഷുമായി ബന്ധം തുടര്‍ന്നു. അതിനിടെ യുവതിയെ ബന്ധുവായ ലോകേഷ് എന്നയാള്‍ പ്രണയിക്കാന്‍ ശ്രമിച്ചു. അത് ഇഷ്ടപ്പെടാതിരുന്ന ശ്വേത, തന്നെ ലോകേഷ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി ഭര്‍ത്താവിനെക്കൊണ്ട് ഹിന്ദുപ്പൂര്‍ പോലീസില്‍ പരാതി നല്‍കി. കൂടാതെ ലോകേഷിനെ പരസ്യമായി ചെരിപ്പ് കൊണ്ടടിക്കുകയും ചെയ്തു. സുരേഷുമായുള്ള ബന്ധം തുടര്‍ന്ന ശ്വേത ഭര്‍ത്താവ് ജീവിച്ചിരിക്കെ സുഖമായി ജീവിക്കാനാവില്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് ചന്ദ്രശേഖറിനെ കൊല്ലാന്‍ തീരുമാനിച്ചു. ഇതിനായി സുരേഷിനെ രഹസ്യമായി ബാംഗ്‌ളൂരിലേക്ക് വിളിച്ചു വരുത്തി. 
ഈ മാസം 21ന് ജോലി സ്ഥലത്ത് നിന്ന് തിരിച്ചെത്തിയ ചന്ദ്രശേഖറിനെ ഭാര്യ ടെറസിലേക്ക് കൊണ്ടുപോയി. അവിടെ ഒളിച്ചിരുന്ന സുരേഷ് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖറിനെ ആക്രമിക്കാന്‍ കാമുകന്‍ സുരേഷിന് ശ്വേത മരക്കഷ്ണം നല്‍കിയിരുന്നു. ഇതിന് പുറമേ ഭര്‍ത്താവിന്റെ ലിംഗം മുറിക്കാന്‍ കത്തിയും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അതിന് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
ഭര്‍ത്താവിന്റെ മരണ ശേഷം ചന്ദ്രശേഖര്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിട്ടില്ലെന്നും കാണാനില്ലെന്നും ശ്വേത അറിയിച്ചു. വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ടെറസില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ചന്ദ്രശേഖറെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് അന്വേഷണത്തിനെത്തിയ പോലീസിനോട് മുന്‍ വൈരാഗ്യത്തില്‍ ലോകേഷ് ചെയ്തതാണെന്ന് ശ്വേത മൊഴി നല്‍കി. എന്നാല്‍, പോലീസ് നടത്തിയ സമര്‍ത്ഥമായ നീക്കത്തില്‍ ശ്വേതയുടെ ഫോണില്‍ സുരേഷ് നിരന്തരം വിളിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ശ്വേത കുറ്റം സമ്മതിച്ചു. വീടിന്റെ ലൊക്കേഷന്‍ സഹിതം കാമുകന് അയച്ച് നല്‍കിയതും കണ്ടെത്തി. ആന്ധ്രാപ്രദേശിലെ പെനുഗൊണ്ടയില്‍ നിന്നാണ് സുരേഷിനെ പോലീസ് പിടികൂടിയത്.
 

Latest News