തൃശൂർ- ഭരണഘടന വിരുദ്ധമായ നീക്കങ്ങൾ നടത്തി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലു വിളിക്കുന്ന കേരള ഗവർണർ അടിയന്തരമായി രാജി വെക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന നേതൃ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാ ചാൻസലർ എന്ന നിലയിൽ വി.സിമാരെ നിയമിക്കാൻ അധികാരം ഗവർണർക്കാണ്. ആ നിലക്ക് കേരളത്തിലെ സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരാണ് വി.സിമാരെങ്കിൽ ഗവർണർക്കും കൂട്ടുത്തരവാദിത്തമുണ്ട്. കേരള സർക്കാരുമായി എന്ത് ധാരണയിലാണ് വി.സിമാരെ നിയമിച്ചതെന്ന് വ്യക്തമാക്കേണ്ടത് ഗവർണറാണ്. അല്ലാതെ പദവിയുടെ അന്തസിന് നിരക്കാത്ത ജൽപനങ്ങൾ നടത്തുകയല്ല വേണ്ടത്.
ഗവർണർമാരെ ആയുധമാക്കി ഫെഡറൽ സംവിധാനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്ന സാഹചര്യത്തിൽ യാതൊരു തരത്തിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടാത്ത ഗവർണർ പദവി സംസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതാണ്. രാജ്യത്തെ പൗര സമൂഹം ഈ ആവശ്യം ഉയർത്തണം. പല സന്ദർഭങ്ങളിലും സംഘ്പരിവാർ താത്പര്യം സംരക്ഷിക്കാൻ ഗവർണറുമായി ഒത്തുകളിച്ച പിണറായി സർക്കാർ ഇനിയെങ്കിലും തങ്ങളുടെ നയം തിരുത്തണം. ഗവർണറുടെ ഭരണഘടനാ വിരുദ്ധ സമീപനങ്ങൾക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിഷ, ട്രഷറർ പി.എ. അബ്ദുൽ ഹഖീം, സജീദ് ഖാലിദ്, എസ്. ഇർഷാദ്, ജബീന ഇർഷാദ്, ഗണേഷ് വടേരി തുടങ്ങിയവർ സംസാരിച്ചു.