Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റെയ്ഡ് തുടരുന്നു; ഒരാഴ്ചക്കിടെ 8,234 വിദേശികളെ നാടുകടത്തി

റിയാദ് - ഒരാഴ്ചക്കിടെ 8,234 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതയി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ അഞ്ചു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും നിയമ ലംഘകരെ നാടുകടത്തിയത്. ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 15,894 നിയമ ലംഘകര്‍ പിടിയിലായി. ഇക്കൂട്ടത്തില്‍ 9,192 പേര്‍ ഇഖാമ നിയമ ലംഘകരും 3,968 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,734 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 313 പേര്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തില്‍ 51 ശതമാനം പേര്‍ യെമനികളും 37 ശതമാനം പേര്‍ എത്യോപ്യക്കാരും 12 ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 42 പേരും അറസ്റ്റിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 14 പേരും കുടുങ്ങി.
നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 48,911 നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 45,422 പേര്‍ പുരുഷന്മാരും 3,489 പേര്‍ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 38,790 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 2,169 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനവും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടവും കണ്ടുകെട്ടുകയും ചെയ്യും. നുഴഞ്ഞുകയറ്റക്കാരെയും ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടും എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News