ജയ്പുര്‍- വിവാദ ആള്‍ ദൈവം അസാറാം ബാപ്പു പ്രതിയായ ലൈംഗിക പീഡനക്കേസില്‍ വിധി ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. ജോധ്പൂര്‍ നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. അസാറാമിന്റെ ആശ്രമം ഒഴിപ്പിച്ചിട്ടുണ്ട്. അനുയായികള്‍ പ്രവേശിക്കുന്നത് തടഞ്ഞു. ജയിലിനടുത്ത് എത്തി അസാറാമിന്റെ ചിത്രത്തില്‍ ഹാരമണിയിക്കാനുള്ള ഒരു അനുയായിയുടെ ശ്രമം പോലീസ് തടഞ്ഞു.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്. 2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ വധഭീഷണി ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.
ദേരാ സച്ച സൗധ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ കാര്യത്തിലെന്ന പോലെ ശക്തരായ അനുയായിവൃന്ദമുള്ള ആളാണ് അസാറാമും. ഗുര്‍മീതിനെ ശിക്ഷിച്ച ദിവസം അനുയായികള്‍ ഹരിയാനയിലെ പഞ്ച്കുലയില്‍ 35 പേരുടെ മരണത്തിന് ഇടയാക്കിയ വന്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതു കണക്കിലെടുത്തു പോലീസ് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി, ജയിലിനുള്ളില്‍ തന്നെ വിധി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കിയത്. രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളോടു സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.