വിമാനം കാൻസലാവുകയൊ വൈകുകയോ ചെയ്താൽ വിമാനക്കമ്പനികൾ ഇനി ഉത്തരം പറഞ്ഞാൽ മാത്രം പോരാ, പണവും നൽകണം. വിമാനങ്ങൾ കാൻസലാവുകയോ വൈകിയത് മൂലം കണക്ഷൻ ഫ്ളൈറ്റുകൾ നഷ്ടമാവുകയോ ചെയ്താൽ 20,000 രൂപ യാത്രക്കായി ബുക്ക് ചെയ്തവർക്ക് നൽകണം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പാസഞ്ചർ ചാർട്ടർ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ വ്യോമയാന മന്ത്രാലയം.
നിയമ നിർമ്മാണത്തിന്റെ ഭാഗമായുള്ള കരട് രേഖയിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിമാനത്തിൽ ബോഡിങ് നിഷേധിച്ചാൽ 5000 രൂപ നൽകണം എന്നും കരടിൽ വ്യവസ്ഥയുണ്ട്. അടുത്ത കാലത്തായി വിമാനത്തിൽ ബോഡിങ് നിഷേധിക്കുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ വ്യവസ്ഥ കൂടി കരടിൽ ഉൾപ്പെടുത്തിയത്.
നിയമം വിമാനക്കമ്പനികളുമായുള്ള വിശദമായ ചർച്ചകൾക്ക് ശേഷം ഉടൻ നിലവിൽ വരും എന്നാണ് മന്ത്രാലയം അറിയിച്ചത്. വിമാന യാത്രക്കാർക്ക് അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനായുള്ള നിയമം നിലവിലില്ല.