Sorry, you need to enable JavaScript to visit this website.

ഡോ. പ്രതീഷ് സ്ഥിരം സ്ത്രീവിരുദ്ധന്‍, വിദ്യാര്‍ഥിനികളുടെ കന്യകാത്വം അന്വേഷിച്ചു

തിരുവനന്തപുരം- വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. എ എസ് പ്രതീഷ് നിരന്തരമായി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആള്‍.  ആറ് മാസം മുമ്പ് കാലടി സെന്ററില്‍ പഠിപ്പിക്കുന്നതിനിടെ അശ്ലീലച്ചുവയുള്ള കഥകള്‍ പറഞ്ഞുവെന്ന കുട്ടികളുടെ പരാതിയില്‍ ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയ അധ്യാപകനാണ് ഡോ. എ.എസ് പ്രതീഷ്. മലയാള വിഭാഗം പ്രൊഫസറായ ഡോ. എസ് പ്രിയക്കാണ് കാമ്പസ് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്.

ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഡോ. എ.എസ് പ്രതീഷ് കാംപസില്‍ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാര്‍ത്ഥിഥിനിയുമായി ഏതെങ്കിലും വിധത്തിലുള്ള സമ്പര്‍ക്കത്തിന് ശ്രമിക്കുകയോ ചെയ്യുന്നത് കര്‍ശനമായി വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഈ അധ്യാപകനെതിരെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, മലയാളം വകുപ്പ് അധ്യക്ഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 25 നാണ് പരാതിക്കിടയായ സംഭവമുണ്ടായത്. ഒന്നിലധികം തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ക്ലാസില്‍ നടത്തുകയും പരാമര്‍ശം അസഹനീയമായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

2021 ഏപ്രില്‍ 24ന് വിദ്യാര്‍ത്ഥി ഇമെയിലായി നല്‍കിയ പരാതി 30ന് ഓണ്‍ലൈനില്‍ ചേര്‍ന്ന ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്തതായി വകുപ്പ് അധ്യക്ഷ ഡോ. വി. ലിസ്സി മാത്യു പരാതിക്കാരനെ അന്ന് രേഖാമൂലം അറിയിച്ചിരുന്നു. അധ്യാപകനെ അന്നത്തെ യോഗത്തില്‍ വിളിച്ച് വിശദീകരണം ചോദിക്കുകയും വിഷയത്തിന്റെ ഗുരുതര സ്വഭാവം അറിയിക്കുകയും ചെയ്തു. കുറ്റം അംഗീകരിച്ച അധ്യാപകന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോടും വിദ്യാര്‍ഥികളോടും മാപ്പ് പറയുകയും ചെയ്തു. കൂടാതെ ഉചിതമായ നടപടി സ്വീകരിക്കാന്‍ വി.സിയോട് രേഖാമൂലം ആവശ്യപ്പെട്ടതായും വകുപ്പ് അധ്യക്ഷ പരാതിക്കാരായ വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു.

ഡോ.എ.എസ്.പ്രതീഷിന് എതിരെ ഔദ്യോഗിക പരാതി വന്നതോടെ കൂടുതല്‍ പേര്‍ മുന്‍ ഡയറക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്.

ഒരുവിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഇങ്ങനെ

'കോവിഡ് ബാച്ച് ആയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരുന്നു കൂടുതലും. ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിനു ശേഷം ഒറ്റത്തവണ ഡോ. എ.എസ്. പ്രതീഷിന്റെ ഓഫ്‌ലൈന്‍ ക്ലാസ്സില്‍ ഇരിക്കേണ്ടതായി വന്നു. അത് തന്നെ പകുതിയായപ്പോള്‍ ഇറങ്ങിപോകുകയും ചെയ്തു. ഒട്ടും തന്നെ അക്കാദമിക്സുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു തുടങ്ങിയ ആ ക്ലാസ്സ് (?) ഞാന്‍ ഇരുന്നിടത്തോളം ഭാഗവും മുന്നോട്ട് പോയത് വളരെ അസഹനീയവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങളിലൂടെ ആയിരുന്നു. 'നിങ്ങളില്‍ എത്രപേര്‍ കന്യകമാരാണ്?' എന്ന് ഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥിനികളോട് ഡോ. എ.എസ്. പ്രതീഷ് ആവര്‍ത്തിച്ചു ചോദിക്കുകയും കന്യകമാര്‍ ആയവര്‍ കൈപൊക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത അവസരത്തിലാണ് ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തത്. ആ ക്ലാസ്സ് ബഹിഷ്‌കരിച്ച് ഇറങ്ങിയ എന്റെ സുഹൃത്ത് ഏറെ നേരം അതിനു ശേഷവും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്, ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സംയുക്തമായി ഈ വിവരം ഡിപ്പാര്‍ട്മെന്റിനെ അറിയിച്ചു. ഡിപ്പാര്‍ട്മെന്റിനെ കൂടുതല്‍ വിവാദങ്ങളില്‍പെടുത്തരുത് എന്നായിരുന്നു വകുപ്പധ്യക്ഷയുടെ ഭാഗത്തു നിന്നുണ്ടായ മറുപടി. തക്കതായ നടപടി ഈ വിഷയത്തില്‍ സ്വീകരിക്കും എന്നും എച്ച്ഒഡിയും ഡിപ്പാര്‍ട്മെന്റിലെ മറ്റു അദ്ധ്യാപകരും ഉറപ്പ് തരികയും ചെയ്തു. ഡിപ്പാര്‍ട്മെന്റിനെ മുഖവിലയ്ക്ക് എടുക്കുകയാണ് അപ്പോള്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തത്. എന്നാല്‍, ആ വാക്ക് പാലിക്കപ്പെട്ടില്ല.

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും വീടുകളിലായി. വീട്ടിലായിരിക്കുന്ന ഒരു ദിവസം ഈ കേസിന്റെ തുടര്‍ നടപടികളെ കുറിച്ചറിയാന്‍ വിളിച്ച എന്നോട് വുമണ്‍ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപികയും വകുപ്പദ്ധ്യക്ഷയും വളരെ നിഷേധാത്മകമായാണ് സംസാരിച്ചത്. ഇതേ തുടര്‍ന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഇരുപത് പേരും അവരവരുടെ വീടുകളില്‍ ഇരുന്ന് പരാതി എഴുതി വകുപ്പദ്ധ്യക്ഷയ്ക്കും രജിസ്ട്രാര്‍ക്കും പ്രൊ വൈസ് ചാന്‍സിലര്‍ക്കും വൈസ് ചാന്‍സിലര്‍ക്കും മെയില്‍ ചെയ്തു. ഡോ. എ. എസ്. പ്രതീഷ് ഡിപ്പാര്‍ട്മെന്റ് മീറ്റിങ്ങില്‍ (അദ്ധ്യാപകരുടെ) മാപ്പ് പറഞ്ഞിരുന്നു എന്നും തുടര്‍ നടപടികള്‍ ഉണ്ടാകും എന്നും ആണ് വകുപ്പദ്ധ്യക്ഷ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍, എന്ത് തുടര്‍നടപടിയാണ് സ്വീകരിച്ചത് എന്ന് ഡിപ്പാര്‍ട്മെന്റോ യൂണിവേഴ്സിറ്റിയോ ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ല.

ഡോ. എ. എസ്. പ്രതീഷിന് തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റം ആയി എന്ന് പിന്നീട് അറിഞ്ഞു!

പഠിപ്പിച്ച എല്ലായിടത്തും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ള ആളാണ് ഡോ. എ. എസ്. പ്രതീഷ് എന്നും പിന്നീട് അറിഞ്ഞു. ആണ്‍കുട്ടികള്‍ നിക്കര്‍ ഇട്ടു ക്ലാസ്സില്‍ ഇരിക്കുന്നത് 'അദ്ദേഹ'ത്തിന് അസ്വസ്ഥത ആണത്രേ.

അക്കാദമികമോ അല്ലാതെയോ യാതൊരു ബോധവും ഇല്ലാത്ത ഇമ്മാതിരി മാലിന്യങ്ങളെ ഇവിടുത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ എന്തിന് സഹിക്കണം എന്നതിന് ഇവിടുത്തെ പ്രബുദ്ധ നവോത്ഥാന അദ്ധ്യാപക-ഉദ്യോഗസ്ഥ അക്കാദമിക് സമൂഹം ഇനിയെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.

ഡോ. എ. എസ്. പ്രതീഷിനെ പിരിച്ചുവിടുക.

 

Latest News