അഹമ്മദാബാദ്- കാമുകന്റെ സഹായത്തോടെ മൂന്ന് മക്കളെ യുവതി നർമദ കനാലിലേക്ക് വലിച്ചെറിഞ്ഞു. വടക്കൻ ഗുജറാത്തിലെ തരാട് താലൂക്കിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികളെ നർമ്മദ കനാലിലേക്ക് വലിച്ചെറിഞ്ഞ ഇവർ സംഭവത്തിന് പിന്നാലെ തന്നെ കനാലിൽ ചാടി ആത്മഹത്യയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ നർമ്മദ കനാൽ പരിസരത്തുകൂടെ കടന്നുപോയ ആളുകളാണ് മൊബൈൽ ഫോണുകളും വെള്ളത്തിൽ ഒഴുകുന്ന നിലയിൽ രണ്ട് മൃതദേഹങ്ങളും കണ്ടതെന്ന് ചന്ധർ ഗ്രാമത്തിലെ മുൻ സർപഞ്ച്, മാഫാജി പട്ടേൽ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ പോലീസിനെ വിളിച്ചു. തുടർന്ന് അഗ്‌നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തി.
ഒരു മൊബൈൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നുണ്ടായിരുന്നു. അതെടുത്തപ്പോൾ ദേതാലി ഗ്രാമത്തിൽ നിന്ന് മുക്തബെൻ താക്കോർ എന്ന സ്ത്രീയേയും മൂന്ന് മക്കളെയും കാണാതായി എന്നും അവരെ കണ്ടെത്താൻ കുടുംബാംഗങ്ങൾ വിളിക്കുകയാണെന്ന് മനസിലാക്കി. രണ്ട് മൃതദേഹങ്ങൾ ലഭിച്ചതായി വിളിച്ചയാളോട് പറഞ്ഞു.
മുക്തബെന്നിന്റെ ഭർതൃപിതാവ് സ്ഥലത്തെത്തി, ഈശ്വർഭായിയുടെ ഭാര്യയെയാണ് കാണാതായതെന്നും മൂന്ന് കുട്ടികളുണ്ടെന്നും പറഞ്ഞു. അവരിൽ ഒരാൾ പെൺകുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കൂലിപ്പണിക്കാരനായ ഈശ്വർഭായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഗാന്ധിനഗറിന് സമീപമാണ് ജോലി ചെയ്തിരുന്നത്. 15 ദിവസം മുമ്പ് ഇയാൾ ഗ്രാമത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, മുക്തബെനും കുട്ടികളും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു.
ധാരാധര ഗ്രാമത്തിൽ നിന്നുള്ള ഒരാളുമായി മുക്തബെന് ബന്ധമുണ്ടായിരുന്നു എന്നും മാഫാജി പട്ടേൽ പറഞ്ഞു. കാമുകന്റെ കൂടെ കുട്ടികളുമായി യുവതി നാട് വിട്ടതാകാം എന്നാണ് കുടുംബം പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് കരുതിയത് കൊണ്ടാകാം അവർ കുട്ടികളെ കനാലിലേക്ക് എറിഞ്ഞ് ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നതെന്നും സർപഞ്ച് പറഞ്ഞു. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തിരിച്ചിൽ പുരോഗമിക്കുകയാണ്.