Sorry, you need to enable JavaScript to visit this website.

സബീനക്ക് സമ്മാനമായി ഒട്ടകപക്ഷി മുട്ട; രസകരമായി പ്രതികരിച്ച് എഴുത്തുകാരി

ജിദ്ദ- പ്രശസ്ത എഴുത്തുകാരി സബീന എം സാലിക്ക് ഒട്ടകപക്ഷി മുട്ട സമ്മാനമായി അയച്ച് വായനക്കാരന്‍. സൗദിയില്‍ ജോലി ചെയ്യുന്ന എഴുത്തുകാരി അജ്ഞാത വായനക്കാരന്‍ കൊറിയര്‍ വഴി അയച്ച സമ്മാനത്തെ കുറിച്ച് ഫേസ് ബുക്കില്‍ കുറിച്ചു.

സബീനയുടെ കുറിപ്പ് വായിക്കാം
കൊറിയര്‍ ജീവനക്കാരന്‍ ഫോണ്‍ ചെയ്ത് പാര്‍സലുണ്ട്, ലൊക്കേഷന്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഞാനൊന്ന് ഞെട്ടി. എനിക്കിപ്പോള്‍ പാര്‍സല്‍ അയക്കാന്‍ ആരാ..ഓണ്‍ലൈന്‍ പര്‍ച്ചേസ് ഒന്നും ചെയ്തിട്ടില്ല താനും. ആരെങ്കിലും ഗിഫ്റ്റ് അയക്കാനാണെങ്കില്‍ പിറന്നാളിന് ഇനിയുമുണ്ട് ആറു മാസം.
താഴേക്കിറങ്ങിച്ചെല്ലുമ്പോള്‍ ചിന്തകള്‍ പലവിധമായിരുന്നു.
വൗചര്‍ സൈന്‍ ചെയ്ത് പായ്ക്കറ്റുമായി മുകളിലെത്തുന്നത് വരെ എന്നില്‍ ഒരു ആകാംക്ഷ കത്തി നിന്നു. ഹസ് ആരോടോ ഫോണില്‍ സംസാരിക്കുകയാണ്. കഴിയുന്നത് വരെ ക്ഷമിച്ചു. ശേഷം ഇരുവരും ചേര്‍ന്ന് പാര്‍സല്‍ തുറക്കുന്നു.  ഇത്ര ഭദ്രമായി തെര്‍മോകോള്‍ പായ്ക്ക് ചെയ്യണമെങ്കില്‍ അതിനുള്ളില്‍ അത്രയും വിശിഷ്ടമായ എന്തെങ്കിലും വസ്തു ആയിരിക്കും. ജിജ്ഞാസ ഒരു കൊലകൊമ്പനെപ്പോലെ കൊമ്പ് കുലുക്കി. വലിച്ചു കീറി  ഒരു വിധത്തില്‍ ഒടുവില്‍ സംഭവം കയ്യിലെടുത്തു. ആദ്യം എന്തെന്ന് കാര്യം പിടികിട്ടിയില്ല. പിന്നെയാണ് മനസ്സിലായത്..
ഒട്ടകപ്പക്ഷിയുടെ മുട്ട. പിന്നെ  ഇംഗ്ലീഷ് ലാവണ്ടര്‍ പെര്‍ഫ്യൂം..ലാവണ്ടര്‍ മിസ്‌ററ് .
ദൈവമേ.. എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല.  അന്തം വിട്ട ഹസ് എന്നെ അത്ഭുതത്തോടെ നോക്കി.  ഞാന്‍ ആ കഥ പറഞ്ഞു.
ഏകദേശം ഒരു മാസം മുന്നേ നടന്ന സംഭവമാണ്.എന്റെ ഫോണിലേക്ക് ഒരു അജ്ഞാതന്റെ വിളി.
ഹലോ ലേഡി ലാവണ്ടര്‍..
ആരാ മനസ്സിലായില്ല.
ഒരു വായനക്കാരനാണ് മാഢം. ഞാനിപ്പോള്‍  പുസ്തകം വായിച്ചു തീര്‍ന്നതേയുള്ളു. എനിക്ക് നിങ്ങളോട് സംസാരിക്കാതിരിക്കാനാവുന്നില്ല. അത്രയും അതെന്നെ ഇംപ്രസ്സ് ചെയ്തു. ഒറ്റയിരുപ്പിനാണ് രണ്ടാം പകുതി വായിച്ചു തീര്‍ത്തത്.  എന്താവും എന്നൊരാകാംക്ഷയില്‍ അടുപ്പത്ത് വേവുന്ന അരിയെപ്പറ്റിപ്പോലും ഞാന്‍ മറന്നു. ഒടുവില്‍ കരിഞ്ഞ മണം വന്നപ്പോഴാണ് ബോധമുണ്ടായത്.
എഴുത്തിലെ പ്രണയം അനുഭവിച്ചനുഭവിച്ച് സ്വയം പ്രണയമായതുപോലെ. നിങ്ങള്‍ക്ക് എന്തെങ്കിലും ഒരു സമ്മാനം തരണമെന്ന് എനിക്കൊരാഗ്രഹം. ഇഷ്ടമുള്ളത് എന്താണെന്ന് പറയൂ..
ഒരിക്കല്‍ കഥ മാസികയില്‍ വന്ന കഥ വായിച്ച് വൊഡ്കയ്ക്ക് പതയില്ല എന്നു പറയാന്‍ അലഹബാദില്‍ നിന്ന് വിളിച്ച ഒരു മറുനാടന്‍ മലയാളി വായനക്കാരനെയാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്.
 പറയൂ മാഡം..
നിങ്ങള്‍ പുസ്തകം വായിച്ച് ഇഷ്ടപ്പെട്ടുവെന്നറിയിച്ചുകൊണ്ടുള്ള ഈ വിളി തന്നെയാണ് എനിക്കുള്ള സമ്മാനം. മറ്റൊന്നും വേണ്ട.
അയാള്‍ വീണ്ടും പുസ്തകത്തെപ്പറ്റിയും അതില്‍ പരാമര്‍ശിച്ചിട്ടുള്ള ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനെപ്പറ്റിയും, അസദിന്റെ സിറിയയെപ്പറ്റിയുമൊക്കെ ചില കാഴ്ചപ്പാടുകള്‍ പങ്കുവച്ചു.
പറയൂ എന്താണ് വേണ്ടത്. എന്റെയൊരു സംതൃപ്തിയ്ക്ക് വേണ്ടിയെങ്കിലും.. അയാള്‍ വിടാന്‍ ഭാവമില്ല. ഏറെ നേരത്തെ നിര്‍ബന്ധത്തിനൊടുവില്‍ ഞാനൊന്ന് ആലോചിച്ചു.
ഒരു ഒട്ടകമുട്ട ..എന്താ തരാന്‍ പറ്റോ..ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെയൊരു ഗോള്‍ അടിച്ചത്.
ഓകെ മാഡം..ശ്രമിക്കാം. അയാള്‍ ഫോണ്‍ വച്ചു.
പുസ്തകാഭിപ്രായം കേട്ട് ആത്മരതിയില്‍ മതിമറന്ന  നേരത്ത് ,
അയ്യോ പേര് ചോദിച്ചില്ലല്ലോയെന്ന്  അപ്പോഴാണ് ഞാനോര്‍ത്തത്. ലോക്കല്‍ നമ്പറായതിനാല്‍ തിരിച്ചു വിളിച്ചു. ദി നമ്പര്‍ യു ആര്‍ ട്രയിങ്ങ് ടു ഡയല്‍ ഈസ് അണ് അവൈലബിള്‍ എന്ന മറുപടിയാണ് ലഭിച്ചത്.
ഒന്നുകൂടി ട്രൈ ചെയ്തു. മാഫി ഫായ്ദ.
ജീവിതപ്പാച്ചിലില്‍ ആ സംഭവം പിന്നീട് മറന്നിരിക്കുകയായിരുന്നു.
ദേ ഇപ്പോള്‍ ഒട്ടകമുട്ട, ഒട്ടകപ്പക്ഷീടെ മുട്ടയായി മുന്നിലെത്തിയിരിക്കുന്നു.
ലോകത്ത് എന്തെല്ലാം തരം ആളുകളാണ്!. സ്വന്തം ഐഡന്റിറ്റി പോലും വെളിപ്പെടുത്താതെ പുസ്തകത്തെപ്പറ്റി സംസാരിക്കാന്‍ മനസ്സ് കാണിച്ച വായനക്കാരാ ഈ സ്‌നേഹത്തിന് നന്ദി അറിയിക്കുന്നു. എനിക്ക് നേരിട്ട് പരിചയമുള്ള ആളാണെങ്കിലും ശരി , അല്ലെങ്കിലും ശരി , ഈ പോസ്റ്റ് കാണാനിടയായാല്‍  ഇന്‍ബോക്‌സില്‍ എങ്കിലും ഒന്ന് വരണമെന്ന് ഞാന്‍ പറയില്ല. അതെല്ലാം താങ്കളുടെ മാത്രം ഇഷ്ടമാണ്.
എന്നാലും എന്റെ ലാവണ്ടറിന് കിട്ടിയ സമ്മാനം ! ഇനി ഈ സാധനം ഞാന്‍ എന്തു ചെയ്യണം. ..അതോര്‍ക്കുമ്പോഴാ

 

Latest News