കോഴിക്കോട് - മർകസ് നാൽപതാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ നൂറു വില്ലേജുകൾ ഏറ്റെടുക്കുന്നു.
വൈജ്ഞാനിക-സേവന-സാമൂഹിക ശാക്തീകരണത്തിൽ രാജ്യത്താകെ അതുല്യമായ മാതൃകകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മർകസ് ഈ വർഷത്തെ സ്ഥാപക ദിനത്തോടെ രാജ്യത്തിനു മുഴുവൻ ചലനങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതികളാണ് മർകസ് അവതരിപ്പിക്കുന്നത്.
മർകസ് ഡേയിൽ നടക്കുന്ന മുഖപദ്ധതിയായ മിഷൻ സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെയാണ് രാജ്യത്തെ നൂറു വില്ലേജുകൾ മർകസ് ഏറ്റെടുക്കുന്നത്. സമഗ്ര വികസനത്തിന്റെ പാതയിലേക്ക് ആ ഗ്രാമനിവാസികളെ പരിവർത്തിപ്പിച്ചെടുക്കുകയാണ് ഇതിലൂടെ മർകസ് ചെയ്യുന്നത്. നാല് മുഖ്യ പദ്ധതികൾ നടപ്പിലാക്കിയാണ് നൂറു വില്ലേജുകളെ പുതിയ വെളിച്ചം നൽകി ഏറ്റെടുക്കുന്നത്.
പത്തു ലക്ഷം നോട്ടുബുക്കുകൾ രാജ്യത്താകെ വിതരണം ചെയ്യുന്ന പദ്ധതിക്കും മർകസ് ഡേയിൽ തുടക്കം കുറിക്കും. വൈജ്ഞാനികമായി അവസരങ്ങൾ കുറഞ്ഞ, വീട്ടിലെ ദാരിദ്ര്യത്തിന്റെ അസ്വസ്ഥതകൾ ഉള്ള കുട്ടികളെ തെരഞ്ഞെടുത്തു അടുത്ത അക്കാദമിക വർഷത്തിൽ അനിവാര്യമായ നോട്ടുബുക്കുകൾ, പേന, പെൻസിൽ, ബാഗ്, കുട പോലുള്ള സാമഗ്രികളും വിതരണം ചെയ്യും.
ഇന്ത്യയിലാകെ മർകസ് ഓർഫൻ കെയർ വഴി ഏറ്റെടുത്ത് പരിപാലിക്കുന്ന വിദ്യാർഥികളുടെ സംഗമവും ഫണ്ട് വിതരണവും മർകസ് ഡേയിൽ നടക്കും. നിലവിൽ അയ്യായിരത്തോളം കുട്ടികളെയാണ് ഈ തരത്തിൽ മർകസ് പരിപാലിക്കുന്നത്.
നാളെ രാവിലെ 10 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന പരിപാടി ക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഫലസ്തീൻ ഇന്ത്യ മിഷൻ ഡെപ്യൂട്ടി ചീഫ് ഡോ വാലി അൽ ബത്രഹകി ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കും. സി മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.