കൊച്ചി- നടിയെ ആക്രമിച്ച കേസിന്റെ വിചാരണക്കോടതി ഏതാണെന്ന് നിശ്ചയിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ. സി.ബി.ഐ കോടതിക്കാണ് കേസ് പരിഗണിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നതെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അല്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. ഇന്നു കേസിന്റെ പുനർ വിചാരണ ആരംഭിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഈ ആവശ്യവുമായി രംഗത്തെത്തിയത്. കേസ് 11നു പരിഗണിക്കാൻ മാറ്റിവച്ചു. ഇതിനകം പ്രതികൾക്ക് ആക്ഷേപം സമർപ്പിക്കാൻ അവസരമുണ്ട്.
വിചാരണ കോടതി ജഡ്ജി ഹണി വർഗീസിനെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
സെഷൻസ് ജഡ്ജിയുടെ അമിത ജോലി ഭാരം കണക്കിലെടുത്ത് സിബിഐ കോടതിയിലേക്കു പുതിയ നിയമനം നടന്നതോടെയാണ് നടിയെ ആക്രമിച്ച കേസിന്റെ വാദം സിബിഐ കോടതി തന്നെ പരിഗണിക്കണം എന്ന ആവശ്യം പ്രോസിക്യൂഷൻ ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അതിജീവിതയും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. പുരുഷ ജഡ്ജി കേസ് പരിഗണിക്കുന്നതിനും എതിർപ്പില്ലെന്നായിരുന്നു അറിയിച്ചിരുന്നത്.