റിയാദ് - ഖത്തർ പ്രതിസന്ധി നാളെ നടക്കുന്ന അറബ് ഉച്ചകോടി വിശകലനം ചെയ്യില്ലെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഗൾഫ് സഹകരണ കൗൺസിൽ ചട്ടക്കൂടിനകത്തുനിന്നാണ് ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടതെന്നും വിദേശ മന്ത്രി പറഞ്ഞു. ഇരുപത്തിയൊമ്പതാമത് അറബ് ഉച്ചകോടിയിൽ ഖത്തർ പ്രതിനിധി പങ്കെടുക്കും. എന്നാൽ ഉച്ചകോടിയിൽ സിറിയൻ പങ്കാളിത്തമുണ്ടാകില്ല. 2011 മുതൽ സിറിയയുടെ അംഗത്വം അറബ് ലീഗ് മരവിപ്പിച്ചിട്ടുണ്ട്.
ഒരു വർഷത്തോടടുക്കാറായ ഖത്തർ പ്രതിസന്ധിക്ക് സമീപ കാലത്തൊന്നും പരിഹാരമാകില്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ഭീകരതക്ക് പിന്തുണ നൽകുന്നതായും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും കുറ്റപ്പെടുത്തി ജൂൺ അഞ്ചിനാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ വിഛേദിച്ചത്.