Sorry, you need to enable JavaScript to visit this website.

അക്ഷരപ്പിശക്: ഡബ്ലിന്‍ മേയറെ തടയാനുള്ള  ഇസ്രായില്‍ നീക്കം വിഫലമായി

ജറൂസലം- ഇസ്രായില്‍ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഡബ്ലിന്‍ മേയര്‍ക്ക് പ്രവേശനം വിലക്കാനുള്ള ഇസ്രായില്‍ ശ്രമം വിഫലമായി. അക്ഷരത്തെറ്റ് കാരണമാണ് തെല്‍അവീവ് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ തടയാനുള്ള നിര്‍ദേശം നടപ്പിലാകാതെ പോയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.  
ഐറിഷ് നാഷണലിസ്റ്റ് മേയര്‍ മൈക്കിള്‍ മാക് ഡോണ്‍ച ചൊവ്വാഴ്ചയാണ് ഇസ്രായിലിലെത്തിയത്. ഇസ്രായില്‍ അധിനിവേശ വെസ്റ്റ് ബാങ്കിലായിരുന്നു അദ്ദേഹത്തിനു പരിപാടി. സിന്‍ഫെയിന്‍ രാഷ്ട്രീയ നേതാവിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞ് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആഭ്യന്തര മന്ത്രി അരീഹ് ഡെറി ചൊവ്വാഴ്ച തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. നമുക്കെതിരെ ആളുകളെ ഇളക്കാനാണ് ഡബ്ലിന്‍ മേയറുടെ വരവെന്നും അദ്ദേഹം രാജ്യത്ത് പ്രവേശിക്കരുതെന്നുമായിരുന്നു മന്ത്രിയുടെ ഉത്തരവ്. 
പക്ഷെ, അല്‍പ സമയത്തിനകം താന്‍ ഫലസ്തീന്‍ പട്ടണമായ റാമല്ലയിലാണെന്ന് മാക് ഡോണ്‍ച വെളിപ്പെടുത്തി. ബുധനാഴ്ച രാത്രി നടത്താന്‍ നിശ്ചയിച്ച ജറൂസലം പദവി സംബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം
എത്തിയത്.  
എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച നിര്‍ദേശത്തിലെ അക്ഷരപ്പിശകാണ് മാക് ഡോണ്‍ചയുടെ പേര് നിരീക്ഷിക്കേണ്ടവരുടെ പട്ടികയില്‍നിന്ന് ഒഴിവാകാന്‍ കാരണമെന്ന് ഇസ്രായില്‍ ദിനപത്രമായ ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായില്‍ വ്യാപാര സ്ഥാപനങ്ങളേയും ജൂത രാഷ്ട്രവുമായി വ്യാപാര ബന്ധമുള്ള വിദേശ സ്ഥാപനങ്ങളെയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന അയര്‍ലന്‍ഡ് ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പയിന്‍ പ്രസ്ഥാനവുമായുള്ള ബന്ധമാണ് ഡബ്ലിന്‍ മേയറെ ഇസ്രായിലിന് അനഭിമതനാക്കുന്നത്. അക്ഷരത്തെറ്റിന് ഇസ്രായില്‍ ആഭ്യന്തര മന്ത്രാലയും സ്ട്രാറ്റജിക് മന്ത്രാലയവും പരസ്പരം പഴിചാരുകയാണെന്ന് ഹാരറ്റ്‌സ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 
ഇസ്രായില്‍ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ തടയാന്‍ ഉത്തരവിട്ട ഒരാള്‍ എങ്ങനെ രാജ്യത്ത് പ്രവേശിച്ചുവെന്ന് അന്വേഷിക്കാന്‍ ആഭ്യന്തര മന്തി നിര്‍ദേശിച്ചതായി മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. 
ഇത്തരം പാളിച്ചകള്‍ ഭാവിയില്‍ സംഭവിക്കാതിരിക്കാന്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി ഡെറി പറഞ്ഞു. വ്യോമ, കടല്‍ മാര്‍ഗം വെസ്റ്റ് ബാങ്കിലേക്ക് വരുന്നവര്‍ ഇസ്രായിലിലൂടെ തന്നെ സഞ്ചരിക്കണം. ജോര്‍ദാനുമായുള്ള അതിര്‍ത്തി ഇസ്രായില്‍ സുരക്ഷാ സൈനികരുടേയും ഇമിഗ്രേഷന്‍ വിഭാഗത്തിന്റേയും നിയന്ത്രണത്തിലാണ്.
 

Latest News