കോഴിക്കോട്- പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽനിന്ന് അവസാന നിമിഷം നടൻ ഹരീഷ് പേരടിയെ നീക്കി. നാടകപ്രവർത്തകൻ എം. ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽനിന്നാണ് അവസാന നിമിഷം സംഘാടകർ ഹരീഷിനെ മാറ്റിയത്. കോയമ്പത്തൂരിലെ സിനിമ ലൊക്കേഷനിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ഹരീഷിനോട് പ്രത്യേക രാഷട്രീയ സഹചര്യത്തിൽ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് സംഘാടകർ അറിയിക്കുകയായിരുന്നുവത്രേ.
ഹരീഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു...പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു...പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ ...നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...'ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം'നാടകം-പെരുംകൊല്ലൻ.