ദുബായ്- ഹണിമൂൺ തിരക്കിനിടയിൽ ആ ഫോൺ കോൾ കിട്ടിയിരുന്നില്ലെങ്കിൽ ഇന്ത്യക്കാരനായ കുനാൽ നായിക്കിന് വലിയ നഷ്ടമാകുമായിരുന്നു. വളരെക്കാലമായി എമിറേറ്റ്‌സ് റാഫിൾ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്ന കുനാലിന് 77,777 ദിർഹം അടിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ ജങ്ക് ഫോൾഡറിലേക്കാണ് പോയിരുന്നത്. ഒടുവിൽ റാഫിൾ പ്രതിനിധിയുടെ ഫോൺ കോളിലൂടെയാണ് വിവരം അറിഞ്ഞത്.
ഈ ഫോൺ കോൾ കൂടി മിസ്സായിരുന്നെങ്കിൽ 77,777 ദിർഹം വീതം നേടിയ ഏഴ് വിജയികളിൽ താനുണ്ടെന്ന് നവവരനായ കുനാൽ ഒരിക്കലും അറിയുമായിരുന്നില്ല. മൂന്നാമത്തെ തവണയാണ് ഭാഗ്യപരീക്ഷണം വിജയിച്ചതെന്നും സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും ദുബായിൽ ജോലി ചെയ്യുന്ന 30 കാരനായ കുനാൽ പറഞ്ഞു.
പിതാവ് ഈ വർഷം വിരമിച്ചതിനാൽ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം മാതാപിതാക്കളെ സഹായിക്കാനാണ് ഉപയോഗിക്കുകയെന്ന് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കുനാൽ പറഞ്ഞു. പിതാവും മാതാവും ഇന്ത്യയിലേക്ക് മടങ്ങുകയാണ്. ശേഷിക്കുന്ന തുക എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അമേരിക്കയിലേക്ക് ദീർഘകാല അവധിക്ക് പോകാനാണ് ഭാര്യയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
77,777 ദിർഹം നേടിയ മറ്റൊരു വിജയയിയും ഇന്ത്യക്കാരനുമായ അഷ്ഫാഖ് മിർ റഹ്മാനെ വിവരം സുഹൃത്തുക്കൾ അപ്പോൾ തന്നെ അറിയിച്ചിരുന്നു. വാർത്ത സത്യമാണെന്ന് സ്ഥിരീകരിച്ചതോടെ തന്റെ ജീവിതം മാറ്റിമറിച്ച സന്തോഷത്തിലാണ് ഇദ്ദേഹം.
അവസാന നറുക്കെടുപ്പ് കാണുകയായിരുന്നു സുഹൃത്തുക്കൾ സ്‌ക്രീനിൽ പേര് കണ്ടപ്പോൾ തന്നെ അഭിനന്ദന സന്ദേശങ്ങൾ അയച്ചു. എമിറേറ്റ്‌സ് നറുക്കെടുപ്പ് ഔദ്യോഗികമായി ആരംഭിച്ചതിനുശേഷം ഒമ്പത് മാസമായി പങ്കെടുക്കുന്നുണ്ടെങ്കിലും ഒരു തവണ മാത്രമേ ചെറിയ തുക നേടി വിജയിച്ചിട്ടുള്ളൂ. അന്ന് 77 ദിർഹാമായിരുന്നുവെങ്കിൽ ഇപ്പോൾ ലഭിച്ചിരിക്കുന്നത് 77,777 ദിർഹമാണ്. വലിയ കയറ്റം തന്നെ-അഷ്ഫാഖ് പറഞ്ഞു. കടങ്ങൾ വീട്ടാനും ഒരു ഭാഗം ചാരിറ്റിക്ക് സംഭാവന ചെയ്യാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ബാങ്കിംഗ് സേവനങ്ങളിൽ ജോലി ചെയ്യുന്ന 45 കാരനായ അഷ്ഫാഖ് പറഞ്ഞു.
എമിറേറ്റ്‌സ് നറുക്കെടുപ്പ് അതിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പ് റൗണ്ടിൽ പങ്കെടുത്തവരിൽ 6,95,338 മുതൽ 394 ദിർഹം വരെ 19,000-ലധികം പേർക്കായി 27 മില്യൺ ദിർഹം സമ്മാനത്തുകയായി വിതരണം ചെയ്‌തു.