സ്വപ്ന വെളിപ്പെടുത്തിയത് സത്യം, സംരക്ഷണം നൽകുമെന്ന് എച്ച്.ആർ.ഡി.എസ്

എച്ച്അര്‍ഡിഎസ് വൈസ് പ്രസിഡന്റ് കെ.ജി. വേണുഗോപാല്‍

കൊച്ചി- സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നതായി സന്നദ്ധസംഘടനയായ എച്ച്ആര്‍ഡിഎസിന്റെ വൈസ് പ്രസിഡന്റ് കെ.ജി.വേണുഗോപാല്‍.

രഹസ്യമൊഴി നല്‍കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. മൊഴി പുറത്തുവന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാകാവുന്ന വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചതാണെന്നും വേണുഗോപാൽ പറഞ്ഞു.  സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നിര്‍ദ്ദേശപ്രകാരമാണ് സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതെന്ന് സ്വപ്‌നയുടെ അടുത്ത സുഹൃത്തായ ഷാജ് കിരണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്ആര്‍ഡിഎസിന്റെ വിശദീകരണം. സ്വപ്ന കോടതിയില്‍ മൊഴി നല്‍കിയതില്‍ എച്ച്ആര്‍ഡിഎസിന് യാതൊരുബന്ധവുമില്ല. ഇത് സംബന്ധിച്ച് ഒരു സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. എച്ചഡിആര്‍എസുമായി ബന്ധപ്പെട്ട് ഷാജ് കിരണ്‍  പറയുന്ന കാര്യം അടിസ്ഥാനരഹിതമാണ്.

സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലില്‍ സ്വപ്‌ന പറയുന്നതാണ് സത്യമെന്ന് വിശ്വസിക്കുന്നു. അതിന്റെ തെളിവുകള്‍ അവരുടെ കൈവശമുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയ പ്രേരണയുമില്ല. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
 

Latest News