Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അടുത്ത ഇരുട്ടടി, റിപ്പോ അര ശതമാനം കൂട്ടി:  പലിശ നിരക്കുകള്‍ വീണ്ടുംകൂടും

മുംബൈ- തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും വീണ്ടും ഉയര്‍ത്തി. മെയിലെ അസാധാരണ യോഗത്തില്‍ നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതിനുപിന്നാലെ ജൂണിലും ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 0.50ശതമാനം വര്‍ധന നിലവില്‍വന്നതോടെ റിപ്പോ നിരക്ക് 4.90ശതമാനമായി. കരുതല്‍ ധനാനുപാതം(സിആര്‍ആര്‍)0.50ശതമാനം കൂട്ടിയതോടെ 4.5ശതമാനമായി ഉയര്‍ന്നു.
2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനം 5.7ശതമാനത്തില്‍നിന്ന് 6.7ശതമാനമായി ഉയര്‍ത്തുകയുംചെയ്തു.
നിരക്കുയര്‍ത്തല്‍ പ്രഖ്യാപനം വന്നതോടെ 10 വര്‍ഷത്തെ സര്‍ക്കാര്‍ കടപ്പത്ര ആദായം മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.5ശതമാനത്തിലെത്തി.
കോവിഡിനെതുടര്‍ന്ന് സ്വീകരിച്ച ഉദാരനയം പിന്‍വലിക്കാന്‍ സമയമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വിപണിയിലെ പണലഭ്യത കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. സിആര്‍ആര്‍ നിരക്ക് വര്‍ധിപ്പിച്ചതിലൂടെ ബാങ്കിങ് സംവിധനത്തില്‍നിന്ന് 87,000 കോടി രൂപ പിന്‍വലിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പ നിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ 0.25ശതമാനം മുതല്‍ 0.50ശതമാനംവരെ നിരക്കുവര്‍ധിപ്പിച്ചേക്കാമെന്ന് വിദഗ്ധര്‍ വിലിയിരുത്തിയിരുന്നു. ഇതോടെ അഞ്ച് ആഴ്ചക്കിടെ രണ്ടാംതവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധിപ്പിക്കുന്നത്. മൂന്നുദിവസത്തെ പണവായ്പ അവലോകന സമതി യോഗത്തില്‍ അംഗങ്ങളെല്ലാം നിരക്ക് വര്‍ധന അനുകൂലിച്ച് വോട്ടുചെയ്തു.
 

Latest News