Sorry, you need to enable JavaScript to visit this website.

മുക്താര്‍ നഖ്‌വിക്ക് ലോക്‌സഭാ സീറ്റുമില്ല, മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും

ന്യൂദല്‍ഹി- ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. ഉപതെരഞ്ഞെടുപ്പില്‍ നഖ്‌വി മത്സരിക്കുമെന്ന് കരുതിയ ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ നഖ്‌വി തുടരുന്ന കാര്യത്തില്‍ അനിശ്ചിതത്വമായി.

രാജ്യസഭാ സീറ്റ് നേരത്തെ നഖ്‌വിക്ക് നിഷേധിച്ചിരുന്നു. ജൂലായ് ഏഴിനാണ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മോഡി മന്ത്രിസഭയിലെ ഏക മുസ്്‌ലിം അംഗമായ നഖ്‌വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പിക്ക് മുസ്്‌ലിം എം.പിമാര്‍ ആരുമുണ്ടാകില്ല.

പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് മുസ്്‌ലിം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാല്‍ ലോക്‌സഭാ ഉപതിരഞ്ഞടുപ്പില്‍ റാംപുരില്‍നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ രാംപൂരില്‍ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി ഗന്‍ശ്യം ലോധിയെ പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞു. ഇതോടെ രാജ്യസഭാ കാലാവധി കഴിയുന്നതിന് മുമ്പ് നഖ്‌വിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്ത് തുടരാനുള്ള സാധ്യത ഇല്ലാതായി.

 

Latest News