Sorry, you need to enable JavaScript to visit this website.

തീര്‍ഥാടകര്‍ ക്യാമ്പില്‍ എത്തിത്തുടങ്ങി; ആദ്യ ഹജ് വിമനം ശനിയാഴ്ച രാവിലെ

നെടുമ്പാശ്ശേരി ഹജ് ക്യാമ്പിലെത്തിയ ആദ്യ തീര്‍ത്ഥാടകനെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി രജിസ്‌ട്രേഷന്‍ കാര്‍ഡ് നല്‍കി സ്വീകരിക്കുന്നു.

നെടുമ്പാശ്ശേരി- ഈ വര്‍ഷത്തെ  ഹജ് കര്‍മ്മത്തിനു സംസ്ഥാന ഹജ് കമ്മിറ്റി മുഖേന പുറപ്പെടുന്ന ഹാജിമാര്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനു സമീപം സജജീകരിച്ച ഹജ് ക്യാമ്പില്‍ എത്തിച്ചേര്‍ന്നു. ശനിയാഴ്ച രാവിലെ 8.30 ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട 377 തീര്‍ത്ഥാടകരാണ് ഇന്നലെ രാവിലെ ഹജ് ക്യാമ്പിലെത്തിയത്. ആദ്യ യാത്ര സംഘത്തെ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, മെമ്പര്‍മാരായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. പി. എ.സൈദ് മുഹമ്മദ്, ഡോ. ഐ.പി അബ്ദുസലാം, പി.പി മുഹമ്മദ് റാഫി, പി.ടി അക്ബര്‍, സഫര്‍, കയാല്‍ ഹജ് ക്യാമ്പ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
 ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പായി തീര്‍ത്ഥാടകരുടെ ആര്‍.ടി.പി.സി.ആര്‍ പിശോധന, ലഗേജ് സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജ്ജീകരിച്ച പ്രത്യേക കൗണ്ടറുകളില്‍ പൂര്‍ത്തിയാക്കി. ശേഷം ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക വാഹനത്തില്‍ ക്യാമ്പിലേക്ക് എത്തിച്ചു.
ആദ്യ വിമാനത്തില്‍ യാത്രയാവേണ്ട ഹാജിമാര്‍ക്കുള്ള പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍, സൗദി റിയാല്‍ തുടങ്ങിയവ നാളെ ഹജ്ജ് ക്യാമ്പില്‍  വിതരണം ചെയ്യും. ഹാജിമാര്‍ യാത്രയിലും മക്ക, മദീന തുടങ്ങിയ സ്ഥലങ്ങളിലും പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പ്രത്യേക അറിയിപ്പും ഹാജിമാര്‍ക്ക് നല്‍കും. വിമാനം പുറപ്പെടുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പായി തീര്‍ത്ഥാടകരെ എയര്‍പോര്‍ട്ടിലെ പ്രത്യേക ഹജ് ടെര്‍മിനലിലേക്ക് എത്തിക്കും. ഞായറാഴ്ച പുലര്‍ച്ചെ 12.50 നു പുറപ്പെടേണ്ട ഹാജിമാര്‍ ഇന്നലെ  ഉച്ചക്ക് ശേഷം രണ്ട് മണിയോടെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കുള്ള യാത്ര രേഖകള്‍ ശനിയാഴ്ച കൈമാറും.


 

 

Latest News