സുരക്ഷ പിന്‍വലിച്ചതിന് പിറ്റേന്ന് പഞ്ചാബി ഗായകന്‍ വെടിയേറ്റ് മരിച്ചു

അമൃത്‌സര്‍- കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ദു മൂസേവാല (28) അക്രമികളുടെ വെടിയേറ്റു മരിച്ചു. പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവെപ്പിനിടെ മറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. സിദ്ദുവിന്റെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ ശനിയാഴ്ച പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.

സിദ്ദു ഉള്‍പ്പെടെ 424 പേരുടെ സുരക്ഷയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. സിദ്ദുവും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും മാന്‍സയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സിദ്ദുവിനു നേരേ അക്രമികള്‍ 30 റൗണ്ട് വെടിയുതിര്‍ത്തെന്നാണ് വിവരം. വെടിയുതിര്‍ത്തവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍നിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

 

Latest News