Sorry, you need to enable JavaScript to visit this website.

പോക്‌സോ കേസിൽ അമ്മയുടെ കാമുകൻ കുറ്റക്കാരൻ; ശിക്ഷ നാളെ

തൊടുപുഴ- നാലര വയസുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ അമ്മയുടെ കാമുകൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം കവടിയാർ കടവട്ടൂർ കാസിൽ വീട്ടിൽ അരുൺ ആനന്ദിനെയാണ് (36) തൊടുപുഴ പോക്സോ കോടതി ജഡ്ജി നിക്സൺ എം. ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.
ഇരയായ കുട്ടിയുടെ സഹോദരനായ ഏഴു വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് നിലവിൽ അരുൺ ആനന്ദ്. 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കുട്ടിയെ അമ്മയുടെ കാമുകനായ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. ഇവരുടെ പിതാവിന്റെ മരണശേഷം മാതാവ് പ്രതിയോടൊപ്പം താമസിച്ചുവരുകയായിരുന്നു. മൂത്ത സഹോദരൻ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പ്രത്യേകം കേസെടുക്കുകയായിരുന്നു.  രക്ഷാകർത്താവായിരിക്കെ കുട്ടിയെ ഉപദ്രവിച്ചത്, 12 വയസിൽ താഴെയുളള കുട്ടിയെ പീഡിപ്പിച്ചത്, തുടർച്ചയായി പീഡനം നടത്തിയത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഓരോ വിഭാഗത്തിലും 5- 7 വർഷം വീതം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 
2019 ഏപ്രിൽ ആറിനാണ് അരുൺ ആനന്ദിന്റെ ക്രൂര മർദനത്തിനിരയായി കുട്ടിയുടെ മൂത്ത സഹോദരനായ ഏഴ് വയസുകാരൻ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 
ക്രൂരത പുറത്തറിയിച്ചത് ലൈംഗികാതിക്രമത്തിനിരയായ ഇളയകുട്ടിയുടെ മൊഴിയാണ്. പ്രതി നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. മുട്ടം പോക്സോ കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി വാഹിദ ഹാജരായി.

Latest News