മുംബൈ- പള്ളികളിലെ ഉച്ചഭാഷിണിക്കെതിരെ എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ ആരംഭിച്ച സമരം ഹിന്ദുക്കള്‍ക്കാണ് കൂടുതല്‍ ദ്രോഹമായതെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്.
2,404 ക്ഷേത്രങ്ങള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ കഴിയാതായിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംകള്‍ സുബ്ഹി ബാങ്കിന് ഉച്ചഭാഷണി ഉപയോഗിക്കുന്നത് നിര്‍ത്തി. ആരതിയും നിര്‍ത്തിയിരിക്കയാണ്. എം.എന്‍.എസ് കാരണം ഹിന്ദുക്കള്‍ കൂടുതല്‍ സഹിക്കേണ്ടിവരുന്നു എന്നതാണ് വസ്തുത- ാവന്ത് പറഞ്ഞു.
മുംബൈയില്‍ ആകെ 2404 ക്ഷേത്രങ്ങളും 1144 മസ്ജിദുകളുമുണ്ട്. 20 ക്ഷേത്രങ്ങള്‍ക്കും 922 മസ്ജിദുകള്‍ക്കുമാണ് ഇന്നലെ വരെ ഉച്ചഭാഷണി ഉപയോഗിക്കാന്‍ അനുമതിയുള്ളത്. അഞ്ച് ക്ഷേത്രങ്ങളുടേയും 15 മസ്ജിദുകളുടേയും അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനിരിക്കയാണ്. എം.എന്‍.എസ് ആവശ്യം അംഗീകരിച്ചാല്‍ മസ്ജിദുകള്‍ക്കൊപ്പം 2400 ക്ഷേത്രങ്ങള്‍ക്കും ഉച്ചഭാഷണി ഉപയോഗിക്കാന്‍ കഴിയില്ല- അദ്ദേഹം വിശദീകരിച്ചു.
എംഎന്‍എസിന്റെ പ്രക്ഷോഭം എല്ലാ മതവിഭാഗങ്ങളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പള്ളികള്‍ക്കും ഗുരുദ്വാരകള്‍ക്കും ബുദ്ധക്ഷേത്രങ്ങള്‍ക്കും ഉച്ചഭാഷണി ഉപയോഗിക്കാന്‍ കഴിയില്ല. പൊതു ആഘോഷങ്ങളിലും ഉച്ചഭാഷണി അനുവദിക്കില്ല. പോലീസ് നടത്തിയ യോഗത്തില്‍ എല്ലാ മതവിഭാഗങ്ങളുടെയും പ്രതിനിധികള്‍ എം.എന്‍.എസിന്റെ നിലപാടിനെ എതിര്‍ക്കുകയാണ് ചെയ്ത്ത. ത്രയംബകേശ്വറിലും ഷിര്‍ദ്ദിയിലും ആരതി നിര്‍ത്തി. ഇത് ആരുടെ പാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. എംഎന്‍എസ്സിന്റെ രാഷ്ട്രീയ സ്വാര്‍ത്ഥ നിലപാടും അവരുടെ ഭ്രാന്തും ബി.ജെ.പിയുടെ പിന്തുണയും പുരോഗമന മഹാരാഷ്ട്രയ്ക്ക് ഹാനികരമാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉച്ചഭാഷിണി നിരോധിക്കാത്തതിന്റെ കാരണം ആലോചിച്ചാല്‍ മതിയല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.