സഭയിലിരുന്ന് ബ്ലൂ ഫിലിം കണ്ടു, സാക്ഷികള്‍ വനിതാ എം.പിമാര്‍, ബ്രിട്ടനില്‍ വിവാദം

ലണ്ടന്‍- ബ്രിട്ടനില്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ ഇരുന്ന് ഫോണില്‍ അശ്ലീലം കണ്ടുവെന്ന ആരോപണെത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം. ടോറി എം.പിക്കെതിരെയാണ് ആരോപണം.
വനിതാ കണ്‍സര്‍വേറ്റീവ് എംപിമാര്‍ ലിംഗവിവേചനത്തിന്റെയും പീഡനത്തിന്റെയും വിവരങ്ങള്‍ പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.
എം.പിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. തന്റെ അരികിലിരുന്ന് ഇദ്ദേഹം അശ്ലീല വീഡിയോകള്‍ കണ്ടുവെന്ന റിപ്പോര്‍ട്ട് ചെയ്തവരില്‍ ഒരു വനിതാ മന്ത്രിയും ഉള്‍പ്പെടുന്നു.
ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ടോറി ചീഫ് വിപ്പ് ക്രിസ് ഹീറ്റണ്‍ഹാരിസ് ആവശ്യപ്പെട്ടു.
ഇക്കാര്യം പരിശോധിക്കുമെന്നാണ് ടോറി എംപിമാരുടെ അച്ചടക്കത്തിന്റെ ചുമതലയുള്ള ഹീറ്റണ്‍ ഹാരിസ്  ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട്  പാര്‍ലമെന്റിന്റെ സ്വതന്ത്ര പരാതി പരിഹാര സമിതിയിലേക്ക് (ഐസിജിഎസ്) വിടണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ അവസാനത്തില്‍ ചീഫ് വിപ്പ് ഉചിതമായ നടപടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സംഭവം നടന്നത് കഴിഞ്ഞ ആഴ്ചയാണെന്നും ഒരു സെലക്ട് കമ്മിറ്റിയുടെ ഹിയറിംഗിനിടെ എം.പി അശ്ലീലം കാണുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വനിതാ മന്ത്രി പറഞ്ഞു.
ഇദ്ദേഹം കോമണ്‍സിനുള്ളില്‍ അശ്ലീലം കാണുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും വീഡിയോ എടുക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും രണ്ടാമത്തെ വനിതാ ടോറി എംപി പറഞ്ഞു.

 

Latest News