കോഴിക്കോട്- കേരളത്തിൽ ലവ് ജിഹാദ് നടക്കുന്നുണ്ടെന്നും പാർട്ടി രേഖയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സി.പി.എം നേതാവ് ജോർജ് എം തോമസ്. ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോർജ് എം തോമസ് ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളെ ലവ് ജിഹാദിന് ഇരയാക്കുന്നുണ്ടെന്നും ജോർജ് എം തോമസ് പറഞ്ഞു. പ്രൊഫഷണൽ കോളേജുകളിലെ വിദ്യാർഥിനികളെ ലവ് ജിഹാദിന് ഇരയാക്കി വിദേശത്തേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാർട്ടി പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യം നിലവിലുണ്ട്. ജമാഅത്തെ ഇസ്്‌ലാമിയും എസ്.ഡി.പി.ഐയുമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെന്നും ജോർജ് എം തോമസ് പറഞ്ഞു. കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവ് പ്രണയവിവാഹം കഴിച്ചത് പാർട്ടിയെ അറിയിച്ചിട്ടില്ല. അങ്ങിനെ ഒരു വിവാഹത്തിന് താൽപര്യമുണ്ടെങ്കിൽ അത് പാർട്ടിയിൽ ബന്ധപ്പെട്ട ആളുകളോട് ആലോചിച്ച് പാർട്ടി സഖാക്കളുടെ ഉപദേശവും നിർദ്ദേശവും അംഗീകരിച്ച് ചെയ്യേണ്ടതായിരുന്നു. രണ്ടു സമുദായങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഇടയാക്കുന്നതാണിത്. ഇത് പാർട്ടിക്കുണ്ടാക്കുന്ന ഡാമേജ് വലുതാണ്. പാർട്ടിക്ക് ഡാമേജുണ്ടാക്കുന്ന ആരെയും താലോലിക്കാൻ പറ്റില്ല. ഷിജിനെതിരെ നടപടി ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.