ന്യൂദൽഹി- കേന്ദ്ര സർക്കാറിനെതിരെ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കാൻ കോൺഗ്രസും സി.പി.എമ്മും തീരുമാനിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് മുന്നണി വിട്ട ടി.ഡി.പിയും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസും ചേർന്നു കൊണ്ടുവരുന്ന അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. പ്രമേയത്തെ പിന്തുണക്കണമെന്ന് അഭ്യർത്ഥിച്ച് ടി.ഡി.പി കോൺഗ്രസിന് കത്ത് നൽകിയിരുന്നു. ലോക്‌സഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരാൻ അൻപത് അംഗങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ടി.ഡി.പിക്ക് പതിനാറും വൈ.എസ്.ആർ കോൺഗ്രസിന് ഒൻപതും അംഗങ്ങൾ ലോക്‌സഭയിലുണ്ട്. 25 അംഗങ്ങളുടെ കൂടി പിന്തുണ അവിശ്വാസപ്രമേയത്തിന് ആവശ്യമുണ്ട്. കോൺഗ്രസിന്റെ പിന്തുണ കൂടി ലഭിക്കുന്നതോടെ അവിശ്വാസപ്രമേയത്തിന് അവതരാണനുമതി ലഭിക്കും. വൈ.എസ്.ആർ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയത്തെ പിന്തുണക്കാൻ സി.പി.എമ്മും തീരുമാനിച്ചു. പതിനാറ് എം.പിമാരാണ് ലോക്‌സഭയിൽ സി.പി.എമ്മിനുള്ളത്.
നിലവിൽ കേന്ദ്ര സർക്കാറിന് ഭീഷണിയില്ലെങ്കിലും ഇതാദ്യമായാണ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം വരുന്നത്. ബി.ജെ.പിക്ക് മാത്രമായി 272 പേരുടെ പിന്തുണയുണ്ട്. എൻ.ഡി.എ സഖ്യകക്ഷികൾക്ക് അൻപത് സീറ്റാണുള്ളത്. ഇതിലെ ഏറ്റവും വലിയ രണ്ടു കക്ഷികളാണ് ടി.ഡി.പിയും ശിവസേനയും. ശിവസേനക്ക് പതിനെട്ടും ടി.ഡി.പിക്ക് പതിനാറും സീറ്റുകളുണ്ട്. ഈ രണ്ടു കക്ഷികൾക്കും കൂടി 34 സീറ്റുകളുണ്ട്. ഇതിന് പുറമെ ലോക്ജനശക്തിയാണ് ഏറ്റവും വലിയ പാർട്ടി. അവർക്ക് ആറ് സീറ്റുകളുണ്ട്. ശിരോമണി അകാലിദളിന് നാലും ആർ.എൽ.പിക്ക് മൂന്നും അപ്നാദളിന് രണ്ടും നാഗാപീപ്പിൾസ്, എൻ.പി.പി, പട്ടാളിമക്കൾ കക്ഷി, സ്വാഭിമാൻ, ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഓരോ സീറ്റുമാണുള്ളത്.