മയാമി- യു.എസിലെ സൗത്ത് ഫ്‌ളോറിഡയിൽ ഏഴു വരി ഹൈവേയുടെ കുറുകെ നിർമ്മിച്ചുകൊണ്ടിരിക്കുകയായിരുന്ന നടപ്പാലം തകർന്നു വീണ് നാലു പേർ കൊല്ലപ്പെട്ടു. എട്ടു വാഹനങ്ങൾ അടിയിൽപ്പെട്ടു തകർന്നു. നിലംപതിച്ച കോൺക്രീറ്റ് സ്ലാബുകൾക്കും ഇരുമ്പു തൂണുകൾക്കും അടിയിൽപ്പെട്ട് ചില പൂർണമായും തകർന്നിട്ടുണ്ട്. പരിക്കുകളോടെ ഏഴു പേരെ ആശുപത്രിയിലാക്കിയിട്ടുണ്ടെന്ന് രക്ഷാസേന അറിയിച്ചു. അപകടം മയാമി ഹൈവേയിൽ ഗതാഗത തടസ്സമുണ്ടാക്കി. ഹൈവേയിലെ ട്രാഫിക് സിഗ്‌നലിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായതായി ദൃക്‌സാക്ഷികൾ പറയുന്നു.
പുതുതായി നിർമ്മിച്ചു വരുന്ന 174 അടി നീളമുള്ള നടപ്പാലം അടുത്ത വർഷം തുറക്കാൻ പദ്ധതിയിട്ടതായിരുന്നു. റോഡരികിൽ വച്ച് കൂട്ടി യോജിപ്പിച്ച ശേഷം റോഡിനു കുറുകെ സ്ഥാപിച്ചു വരികയായിരുന്നു. 950 ടൺ ഭാരമുളള പാലം വൻ കൊടുങ്കാറ്റിനേ പോലു പ്രതിരോധിക്കാൻ കഴിയുന്നതാണെന്നും 100 വർഷതതെ ആയുസുണ്ടെന്നുമാണ് അവകാശപ്പെട്ടിരുന്നത്.
അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫ്‌ളോറിഡ ഗവർണർ അറിയിച്ചു. ഹൈവേയ്ക്ക് ഇരുവശങ്ങളിലായുള്ള ഫ്‌ളോറിഡ ഇന്റർനാഷണൽ യുണിവേഴസിറ്റി കാമ്പസിനേയും സ്വീറ്റ്‌വാട്ടർ സിറ്റിയേയും ബന്ധിപ്പിക്കുന്ന പാലം പ്രധാനമായും വിദ്യാർത്ഥികളുടെ സൗകര്യം മുൻനിർത്തിയായിരുന്നു നിർമ്മിച്ചത്.