Sorry, you need to enable JavaScript to visit this website.

കേന്ദ്രസർക്കാറിനെ വീഴ്ത്താൻ അവിശ്വാസപ്രമേയം

ന്യൂദൽഹി- കേന്ദ്ര സർക്കാറിനുള്ള പിന്തുണ പിൻവലിക്കാനും എൻ.ഡി.എ മുന്നണി വിടാനുമുള്ള ആലോചനയിൽ തെലുങ്കുദേശം പാർട്ടി മുഴുകിയിരിക്കെ ഒരു മുഴം മുന്നേയെറിഞ്ഞ് ആന്ധ്രയിൽനിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ്. കേന്ദ്രസർക്കാറിനെതിരെ അവിശ്വാസ പ്രമേയം നാളെ(വെള്ളി) സഭയിൽ അവതരിപ്പിക്കുമെന്ന് വൈ.എസ്.ആർ നേതാവ് ജഗ്‌മോഹൻ റെഡ്ഢി അറിയിച്ചു. നിലവിൽ കേന്ദ്ര സർക്കാറിന് ഭീഷണിയില്ലെങ്കിലും ഇതാദ്യമായാണ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം വരുന്നത്. ബി.ജെ.പിക്ക് മാത്രമായി 272 പേരുടെ പിന്തുണയുണ്ട്. എൻ.ഡി.എയിലുള്ള മറ്റു പല കക്ഷികളും ഇടഞ്ഞുനിൽക്കുകയാണ്. ഇവരുടെ പിന്തുണ ആർജ്ജിക്കുന്നതിലൂടെ കേന്ദ്രത്തെ ഞെട്ടിപ്പിക്കാനും ആന്ധ്രപ്രദേശിൽ കൂടുതൽ സാന്നിധ്യമുറപ്പിക്കാനുമാണ് വൈ.എസ്.ആറിന്റെ നീക്കം. എൻ.ഡി.എ സഖ്യകക്ഷികൾക്ക് അൻപത് സീറ്റാണുള്ളത്. ഇതിലെ ഏറ്റവും വലിയ രണ്ടു കക്ഷികളാണ് ടി.ഡി.പിയും ശിവസേനയും. ശിവസേനക്ക് പതിനെട്ടും ടി.ഡി.പിക്ക് പതിനാറും സീറ്റുകളുണ്ട്. ഈ രണ്ടു കക്ഷികൾക്കും കൂടി 34 സീറ്റുകളുണ്ട്. ഇതിന് പുറമെ ലോക്ജനശക്തിയാണ് ഏറ്റവും വലിയ പാർട്ടി. അവർക്ക് ആറ് സീറ്റുകളുണ്ട്. ശിരോമണി അകാലിദളിന് നാലും ആർ.എൽ.പിക്ക് മൂന്നും അപ്നാദളിന് രണ്ടും നാഗാപീപ്പിൾസ്, എൻ.പി.പി, പട്ടാളിമക്കൾ കക്ഷി, സ്വാഭിമാൻ, ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ഓരോ സീറ്റുമാണുള്ളത്. 
അതിനിടെ, കേന്ദ്രസർക്കാറിനെതിരായ പ്രതിരോധം ശക്തമാക്കാൻ ടി.ഡി.പി തീരുമാനിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിൽനിന്ന് തങ്ങളുടെ രണ്ടു പ്രതിനിധികളെ കഴിഞ്ഞദിവസം ടി.ഡി.പി പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിറകെയാണ് കേന്ദ്രത്തിനുള്ള പിന്തുണ പിൻവലിക്കുന്നത് സംബന്ധിച്ച് പാർട്ടി സജീവമായി ആലോചിക്കുന്നത്. ഇന്ന് വൈകിട്ട് ചേരുന്ന പോളിറ്റ് ബ്യൂറോ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. പിന്തുണ പിൻവലിക്കാൻ തന്നെയാണ് പാർട്ടി ഏകദേശ ധാരണയിൽ എത്തിയിരിക്കുന്നതെന്ന് പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് ഹൈദരാബാദിലെ അമരാവതിയിലാണ് യോഗം. ആന്ധ്രപ്രദേശിൽ ടി.ഡി.പിയുടെ മുഖ്യ എതിരാളികളായ വൈ.എസ്.ആർ കോൺഗ്രസിൽനിന്നുള്ള സമ്മർദ്ദം കൂടിയാണ് എൻ.ഡി.എ വിടാനുള്ള തീരുമാനത്തിലേക്ക് ടി.ഡി.പിയെ നയിക്കുന്നത് എന്നാണ് സൂചന. ആത്മാഭിമാനം സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നതിനും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും ഈ സഹചര്യത്തിൽ മറ്റ് മാർഗമില്ലെന്നുമാണ് ചന്ദ്രബാബു നായിഡു എം.പിമാരോട് പറഞ്ഞത്. ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഏറ്റുമുട്ടൽ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും നായിഡു കുറ്റപ്പെടുത്തി.
 

Latest News