ന്യൂദൽഹി -ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു) വിവിധ പഠന വകുപ്പുകളിലെ റെഗുലർ വിദ്യാർത്ഥികൾക്ക് ഹജർ നിർബന്ധമാക്കിയ ഉത്തരവ് നടപ്പിലാക്കാത്ത ഏഴ് ഡീൻ/ചെയർപേഴ്‌സൺ പദവിയിലുള്ള വകുപ്പു മേധാവികളെ വി.സി നീക്കം ചെയ്തു. ഹാജർ നിർബന്ധമാക്കാനുള്ള സർവകലാശാല ഭരണ സമിതിയുടെ തീരുമാനം നടപ്പിലാക്കാത്ത വകുപ്പു മേധാവികളെ നീക്കം ചെയ്യാൻ വിസിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇവരെ നീക്കം ചെയതതായി അക്കാഡമിക് വിഭാഗം സെക്ഷൻ ഓഫീസർ എ.ഡി ബഹുഗുണ ഒപ്പു വച്ച ഉത്തരവ് വന്നിരിക്കുന്നത്.
ജെഎൻയുവിലുണ്ടായിരുന്ന അക്കാദമിക സ്വാതന്ത്ര്യം തകർക്കുന്ന നടപടികൾക്കെതിരെ നിലപാടെടുത്ത അധ്യാപകരെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഹാജർ നിർബന്ധമാക്കുന്നതിനെതിരെ വലിയൊരു വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും എതിരാണ്.
ചില വകുപ്പുകളിൽ ബന്ധപ്പെട്ട പഠനമേഖലയുടെ പുറത്തു നിന്നുള്ളവരെയാണ് പുതിയ മേധാവിമാരായി നിയമിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പിൽ അധ്യാപകരില്ലെങ്കിൽ മാത്രമേ ഇങ്ങനെ നിയമനം നടത്താനാകൂ. സ്‌കൂൾ ഓഫ് ആർട്‌സ് ആന്റ് ഈസ്‌തെറ്റിക്‌സ് ഡീൻ ആയ കവിത സിങിനെ നീക്കം ചെയ്ത് പകരം സെന്റർ ഫോർ പേർഷ്യൻ ആന്റ് സെൻട്രൽ ഏഷ്യൻ സ്റ്റഡീസ് പ്രൊഫസർ മസ്ഹർ ആസിഫിനെയാണ് ഈ വകുപ്പിൽ ആക്ടിങ് ഡീനായി നിയമിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും മനസ്സിലാക്കാത്ത സർവകലാശാല ഭരണകർത്താക്കൾ ചെയ്തു വരുന്ന തെറ്റായ നീക്കങ്ങളുടെ നീണ്ട പട്ടികയുടെ ഒരു ഭാഗം മാത്രമാണിതെന്ന് കവിത സിങ് ആരോപിച്ചു.
സെന്റർ ഫോർ ഇംഗ്ലീഷ് സ്റ്റഡീസ് മേധാവിയായ ഉദയ കുമാറിനെ നീക്കി പകരം ജെഎൻയുവിലെ മുൻ എ.ബി.വി.പി പ്രവർത്തകനായിരുന്ന അധ്യാപകൻ ധനഞ്ജയ് സിങിനെയാണ് നിയമിച്ചിരിക്കുന്നത്. അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ധനഞ്ജയ് സിങിനെ യോഗ്യതയില്ലാതെ കഴിഞ്ഞ വർഷം പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയത് ഉദയ കുമാർ ചോദ്യം ചെയ്തിരുന്നു.