ന്യൂദൽഹി - സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ചാനൽ വിലക്കുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്ക് ആധാരമായ എല്ലാ രേഖകളും ഹാജരാക്കാനും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇടക്കാല ഉത്തരവ് വേണമെന്ന മീഡിയവണിന്റെ ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കും.
മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹരജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു. മീഡിയവൺ ചാനൽ ഉടമകളോ 320 ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നൽകിയ ഹരജിയിൽ പറയുന്നു.
ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി മാനേജ്‌മെന്റ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ഫെബ്രുവരി എട്ടിന് ഡിവിഷൻ ബെഞ്ച് ഹരജികൾ തള്ളി. തുടർന്നാണ് മീഡിയ വൺ മാനേജ്‌മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്.