Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംപ്രതി മാര്‍ട്ടിന് ജാമ്യം; പ്രോസിക്യൂഷന്‍ ആവശ്യങ്ങള്‍ സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

അഞ്ച് വര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമല്ല. മറ്റ് പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. അതിനാല്‍ മാര്‍ട്ടിനും ജാമ്യം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കി. ജാമ്യത്തിന് കര്‍ശന ഉപാധികള്‍ വെയ്ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിചാരണ കോടതിക്ക് വ്യവസ്ഥ തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആക്രമണം നടന്ന ദിവസം നടി വീട്ടില്‍നിന്ന് യാത്രതിരിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ ആന്റണി ആയിരുന്നു. കേസില്‍ മാര്‍ട്ടിന് പങ്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നടിക്കെതിരായ ആക്രമണം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ബോധിപ്പിച്ചു. തെറ്റായ വസ്തുതകള്‍ അടങ്ങിയ കത്തുകള്‍ നല്‍കി മാര്‍ട്ടിന്‍ വിചാരണ കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു. മാര്‍ട്ടിന് ജാമ്യം അനുവദിച്ചാല്‍ പള്‍സര്‍ സുനി ഉള്‍പ്പടെ കേസില്‍ ഇതുവരെ ജാമ്യം ലഭിക്കാത്ത മറ്റ് പ്രതികളും കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി ശ്രമിക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളുപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വധഗൂഢാലോചനാ കേസിന്റെ വിശദാംശങ്ങളും  സര്‍ക്കാര്‍ അഭിഭാഷകര്‍ വിശദീകരിച്ചു. കേസിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി, മാര്‍ട്ടിന്റെ ജാമ്യാപേക്ഷയ്ക്ക് പുറത്തുള്ള വിഷയങ്ങളിലേക്ക് കടക്കുന്നില്ലെന്നാണ് മറുപടി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം പുറത്തുകൊണ്ടുവരട്ടെ എന്നും കോടതി പറഞ്ഞു. മാര്‍ട്ടിന്‍ ആന്റണിക്ക് വേണ്ടി അഭിഭാഷകന്‍ അലക്‌സ് ജോസഫ് ഹാജരായി.

 

Latest News