Sorry, you need to enable JavaScript to visit this website.

സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ്  വാരിയിടാന്‍ അനുവദിക്കില്ല -വി.ഡി സതീശന്‍ 

കല്‍പറ്റ- കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ നികൃഷ്ടജീവിയെന്നു വിശേഷിപ്പിച്ച സി.പി.എം ജില്ലാ സെക്രട്ടറിക്കു ചുട്ട മറുപടി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെരുവുഗുണ്ടയുടേതാണ് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഭാഷയെന്നു കല്‍പറ്റയില്‍ വി.ഡി.സതീശന്‍ പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്റെ ദേഹത്ത് ഒരു നുള്ളു മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസുകാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജീവന്‍ തങ്ങളുടെ  കൈയിലാണെന്ന ധാര്‍ഷ്ട്യമാണ് സി.പി.എമ്മിലെ ചില നേതാക്കള്‍ക്ക്. കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് തങ്ങളാണെന്നാണ് അവരുടെ വിചാരം. ഇതൊന്നും കേരളത്തിലെ കോണ്‍ഗ്രസിനു മുന്നില്‍ വിലപ്പോകില്ല. ഗുണ്ടാ രാഷ്ട്രീയം കോണ്‍ഗ്രസിനോടു വേണ്ടാ.
തികഞ്ഞ ധിക്കാരമാണ് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞത്. സംഘര്‍ഷത്തിന് പ്രകോപിപ്പിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. ഇടുക്കിയില്‍  എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടോയെന്നു അന്വേഷിക്കണം. അവിടെ നടന്ന യഥാര്‍ഥ സംഭവങ്ങള്‍ കൊലപാതകത്തിനുശേഷം വെളിപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകനെ വിലക്കിയത്  ജില്ലാ സെക്രട്ടറിയാണ്. ആറു പേര്‍ മാത്രമുണ്ടായിരുന്ന കെ.എസ്.യു സംഘത്തെ തങ്ങള്‍ ഓടിച്ചെന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പറഞ്ഞത്. കൊലയുമായി ബന്ധപ്പെട്ട ഒരുപാടു രഹസ്യങ്ങള്‍ ജില്ലാ സെക്രട്ടറിക്ക് അറിയാം. അയാളെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാകണം.
കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോറാണ്. തെരുവുഗുണ്ടകളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണ്. മയക്കുമരുന്നു സംഘങ്ങളെ വളര്‍ത്തുന്നതും മറ്റാരുമല്ല. നികൃഷ്ടജീവി എന്ന പദം മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ താഴെത്തട്ടിലുള്ളവരെ പ്രേരിപ്പിക്കുന്നതു നേതാക്കളാണ്. മുമ്പ് താമരശേരി ബിഷപ്പിനെതിരെ ഉണ്ടായ പരാമര്‍ശമാണ് ഇടുക്കി ജില്ലാ സെക്രട്ടറി ഇപ്പോള്‍ സുധാകരനെതിരെ നടത്തിയത്. സര്‍ക്കാരിന്റെ ധിക്കാരത്തിനും കൊലയാളി രാഷ്ട്രീയത്തിനും എതിരേ  കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

Latest News