ഉക്രെയ്ന്‍ പ്രതിസന്ധി എണ്ണ വില കൂട്ടി, ഇന്ത്യയിലും കൂടും

ന്യൂയോര്‍ക്ക്- ഉക്രെയ്ന്‍ പ്രതിസന്ധി ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവിലയുടെ വില കുത്തനെ കൂട്ടി. ബാരലിന് നൂറു ഡോളറായി ഇതിനകം വര്‍ധിച്ചു. ഇന്ത്യയിലും വില വര്‍ധനയുണ്ടാകും. രാജ്യത്തെ സമ്പദ്ഘടയ്ക്ക് കനത്ത ആഘാതമാകും. ഉക്രൈനുമായി ബന്ധപ്പെട്ട് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള പിരിമുറക്കം എണ്ണവിലയില്‍ ഇനിയും വര്‍ധനവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ വ്യാപാര കമ്മി വര്‍ധിക്കും. സമസ്തമേഖലകളിലും വിലക്കയറ്റം രൂക്ഷമാകുകയുംചെയ്യും. പ്രകൃതി വാതകം, യൂറിയ ഉള്‍പ്പടെയുള്ള മേഖലകളില്‍ വിലക്കയറ്റം വ്യാപിക്കുന്നതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റവന്യു ചെലവ് ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ ഉയരാനിടയാക്കും.

2023 സാമ്പത്തിക വര്‍ഷത്തില്‍ അസംസ്‌കൃത എണ്ണ ബാരലിന് 70-75 ഡോളര്‍ നിലവാരത്തിലായിരിക്കുമെന്ന കണക്കുകൂട്ടലാണ് ബജറ്റിനോടനുബന്ധിച്ചുള്ള സാമ്പത്തിക സര്‍വെ തയ്യാറാക്കിയത്. അതിനിടെയാണ് ഉക്രൈന്‍ സംഘര്‍ഷം ആഗോളതലത്തില്‍ എണ്ണവില വര്‍ധനക്കിടയാക്കിയത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. പെട്രോള്‍ ലിറ്ററിന് ഏഴു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തല്‍.

 

Latest News