Sorry, you need to enable JavaScript to visit this website.

കോടതി വരാന്തയില്‍ വയോധികക്കും പിഞ്ചു കുഞ്ഞിനും മര്‍ദനം; പോലീസ് കേസെടുത്തു

മഞ്ചേരി-കോടതി വരാന്തയില്‍ ഏഴു വയസായ കുഞ്ഞിനെയും വയോധികയെയും അടക്കം നാലു പേരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുല്‍പ്പന്‍ സിദ്റത്തുല്‍ മുന്‍തഹ (40)യുടെ പരാതിയിലാണ് കേസെടുത്തത്.  പരാതിക്കാരിയുടെ മുന്‍ ഭര്‍ത്താവ് ആലുവ മാളികംപീടിക അറക്കല്‍ വീട്ടില്‍ താരീഖ് (53), സഹോദരങ്ങളായ നീരുല്‍പ്പന്‍ വലീദ് സമാന്‍, യുസ്‌രി എന്നിവരാണ് പ്രതികള്‍.  ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം കുടുംബ കോടതി പരിസരത്താണ് കേസിനാസ്പദമായ സംഭവം. കുടുംബ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായതായിരുന്നു സിദ്റത്തുല്‍ മുന്‍തഹ.  അമ്മാവന്‍ യൂസുഫലിയും മാതാവ് മൈമൂനയും മകള്‍ ഫാത്തിമ എന്ന ഏഴുമാസം പ്രായമുളള കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.  കേസ് കഴിഞ്ഞു കോടതിയില്‍ നിന്നു പുറത്തിറങ്ങിയ ഇവരെ പ്രതികള്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൈകുഞ്ഞിന്റെ ഇടതു കണ്ണിനു താഴെ താക്കോല്‍ കൊണ്ടുള്ള കുത്തേറ്റു.  പരാതിക്കാരിയുടെ കാറിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.  കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്നു ഭീഷണിപ്പടുത്തിയതായും പരാതിയിലുണ്ട്.  ഇതിനിടെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുറത്തു അക്രമം നടക്കുന്ന വിവരം ജഡ്ജിയെ ധരിപ്പിച്ചു.  പരാതി നല്‍കാനായി ഡിവൈഎസ്പി ഓഫീസിലേക്ക് തിരിച്ച കുടുംബത്തെ ജഡ്ജി തിരികെ വിളിക്കുകയും പോലീസ് സ്റ്റേഷനില്‍ അറിയിച്ച് പ്രൊട്ടക്ഷനു ഏര്‍പ്പാടാക്കുകയും ചെയ്തു. പോലീസുകാരുടെ സംരക്ഷണയിലാണ് കുടുംബം പരാതി നല്‍കിയത്.  പരാതിക്കാരിക്ക് മുന്‍ഭര്‍ത്താവിലുള്ള 12 വയസുകാരിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിനാണ് ഇവര്‍ കോടതിയിലെത്തിയത്.  വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിക്കല്‍, വാഹനം കത്തിക്കല്‍ തുടങ്ങി സിദ്റത്തുല്‍ മുന്‍തഹ നേരത്തെ നല്‍കിയ കേസുകളില്‍ സഹോദരങ്ങള്‍ പ്രതികളാണ്.

 

Latest News