ബംഗളൂരു- കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് പരക്കേ അക്രമം. ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച അധികൃതർ വിദ്യാലയങ്ങൾക്ക് അവധി നൽകി. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26) കൊല്ലപ്പെട്ടത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറഞ്ഞു. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ അക്രമം അഴിച്ചുവിട്ടു. നഗരത്തിലെ സീഗെഹട്ടി മേഖലയില്‍ നാല് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി.
ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. നഗരത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹര്‍ഷയെ പ്രവേശിപ്പിച്ച ശിവമോഗ ജില്ലയിലെ മക്ഗാന്‍ ആശുപത്രിയില്‍ തടിച്ചുകൂടി. തയ്യല്‍ത്തൊഴിലാളിയായിരുന്ന ഹര്‍ഷക്ക് ധാരാളം ഭീഷണി കോളുകള്‍ ലഭിച്ചിരുന്നുവെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവർത്തകർ ശിവമോഗയിലെ മക്ഗാന്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.