പാലക്കാട്- സന്നദ്ധ സംഘടനായ എച്.ആർ.ഡി.എസിനെതിരെ പട്ടിക ജാതി പട്ടികവർഗ കമ്മീഷൻ കേസെടുത്തു. അട്ടപ്പാടിയിൽ ആദിവാസികൾക്ക് നിർമ്മിച്ചുനൽകിയ വീടുകൾ വാസയോഗ്യമല്ലെന്ന പരാതിയിലാണ് കേസ്. അതേസമയം, സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ സി.എസ്.ആർ ഡയറക്ടറായി നിയമിച്ചതിന് പിന്നാലെ സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ (എച്ച്.ആർ.ഡി.എസ്) ഭിന്നത. സംഘടനയുടെ ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി എച്ച്.ആർ.ഡി.എസ് ചെയർമാനും മുൻകേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാറാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും സംഘടനയിൽ നിന്ന് ആറ് മാസം മുമ്പ് പുറത്താക്കിയ വ്യക്തിയാണ് കൃഷ്ണകുമാറെന്നും അവകാശപ്പെട്ട് എച്ച്.ആർ.ഡി.എസ് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ രംഗത്തെത്തി.
സ്വപ്നക്ക് ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ പങ്കില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ പ്രസ്താവനയും അദ്ദേഹം തള്ളി. കൃഷ്ണകുമാറിന്റേത് വൃദ്ധ മനസിന്റെ ജൽപ്പനമാണ്. സംഘടനയുടെ ഭാരവാഹി അല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാൻ കഴിയില്ല. കൃഷ്ണകുമാർ സംഘടനയിൽ നിന്ന് ഒരു കോടി രൂപ കടം എടുത്തിരുന്നു. അത് തിരിച്ചടക്കാൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതോടൊപ്പം നിരവധി ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്നാണ് കൃഷ്ണകുമാറിനെ പുറത്താക്കിയതെന്നും ബിജു പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ആദിവാസി ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ എച്ച്.ആർ.ഡി.എസിന്റെ തൊടുപുഴയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സ്വപ്ന ജോലിയിൽ പ്രവേശിച്ചത്.