Sorry, you need to enable JavaScript to visit this website.

ബാലചന്ദ്രകുമാറിന് എതിരായ ബലാത്സംഗ പരാതി; യുവതിയുടെ മൊഴിയെടുത്തു

കൊച്ചി- നടൻ ദിലീപിന് എതിരെ പരാതി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാൽസംഗ കേസിൽ യുവതിയുടെ മൊഴിയെടുത്തു. രാവിലെ പതിനൊന്നരക്ക് കൊച്ചി എളമക്കരയിലെ സ്റ്റേഷനിലെത്തിയാണ് യുവതി മൊഴി നൽകിയത്. തുടർന്ന് രഹസ്യമൊഴി രേഖപ്പെടുത്താനാിയ യുവതിയെ എറണാകുളത്തെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. വൈദ്യപരിശോധനയും നടത്തി. തിരുവനന്തപുരം ഹൈടെക് സെല്ലിലെ അഡീഷണൽ എസ് പി എസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. എറണാകുളം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിനെതിരെയാണ് ബലാൽസംഗ ആരോപണം വന്നിരിക്കുന്നത് എന്നതിനാൽ ഇത് ഒരു അസാധാരണ കേസായി അന്വേഷിക്കുന്നതിനാണ് വിപുലമായ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. 
2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനിയായ 40കാരി കഴിഞ്ഞ ദിവസം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
കേസ് തിരുവനന്തപുരത്തെ എസ് പിക്ക് കൈമാറിയത് ബാലചന്ദ്രകുമാറിന്റെ താൽപര്യപ്രകാരമുള്ള അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം പരാതിക്കാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. പോലീസിൽ പരാതി നൽകിയ ശേഷം ഇവരുടെ ഫോൺ നമ്പറിലേക്ക് പലരും നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
 

Latest News