മലപ്പുറം- ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയും നിരവധി കൊലപാതക കേസുകളിലും കവർച്ചാ കേസുകളിലും പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ പല്ലൻ ഷൈജുവിനെ(44) കോട്ടക്കൽ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലർച്ചെ വയനാട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഷൈജുവിനെ പോലീസ് പിടികൂടിയത്. കാപ്പ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നു നാട് കടത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ലൈവായി പോലീസിനെ വെല്ലുവിളിച്ച് ഷൈജു രംഗത്തെത്തിയിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞുവരുകയിരുന്നു പ്രതി. പോലീസിനെ വെല്ലുവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഷൈജുവിനായുള്ള അനേ്വഷണം ഊർജിതമാക്കിയത്. ഇതിനിടയിലാണ് പോലീസ് സംഘം അതിസാഹസികമായി ഇയാളെ വലയിലാക്കിയത്. നേരത്തെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ചാ കേസിലും ഷൈജു പ്രതിയായിരുന്നു.
തുടർന്ന് ജാമ്യം ലഭിച്ചശേഷം മുങ്ങിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ പ്രതിയെ കോട്ടക്കൽ പോലീസ് അറസ്റ്റു ചെയ്തത്. വയനാട്ടിൽ നിന്നു പിടികൂടിയ ഷൈജുവിനെ ഇന്നലെ പുലർച്ചെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി പി.എം പ്രദീപിന്റെ നിർദേശപ്രകാരം കോട്ടക്കൽ ഇൻസ്പെക്ടർ എം.കെ ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക അനേ്വഷണ സംഘാങ്ങളായ എസ്.ഐ എം. ഗിരീഷ്, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, കെ. ജെസിർ, ആർ. ഷഹേഷ്, കെ. സിറാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇയാളെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്കു അയച്ചു. ഇയാൾക്കെതിരേ പെരിന്തൽമണ്ണ പോലീസിലും കേസുണ്ട്.