Sorry, you need to enable JavaScript to visit this website.

ഞാൻ കടംവാങ്ങിയവരോട് ദിലീപ് കള്ളം പറയണം, ബാലചന്ദ്രകുമാറിന്റെ ഓഡിയോ സന്ദേശത്തിന്‍റെ പൂര്‍ണ രൂപം

കൊച്ചി- താൻ കടം വാങ്ങിയവരോട് കള്ളം പറയണമെന്ന് ദിലീപിനോട് ആവശ്യപ്പെടുന്ന ബാലചന്ദ്രകുമാറിന്റെ ഓഡിയോ സന്ദേശം പുറത്ത്. ദിലീപ് കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സിനിമ നാലുമാസത്തിനകം പുറത്തുവരുമെന്നും അതുവരെ ബാലുവിന് സമയം കൊടുക്കണമെന്നും വീഡിയോ കാൾ വിളിച്ച് കടം നൽകിയവരോട് പറയണമെന്നും ബാലു നിർദ്ദേശിക്കുന്നുണ്ട്. 

അഞ്ചു മിനിറ്റിലേറെ നീണ്ടുനിൽക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. വോയ്‌സ് ക്ലിപ്പിലെ പ്രധാനഭാഗങ്ങൾ:

ഈ വോയിസ് ക്ലിപ്പ് സാറിനെ ഭീഷണിപ്പെടുത്താനോ വിഷമിപ്പിക്കാനോ അല്ലെങ്കിൽ മറ്റു ദുരുദ്ദേശപരമോ അല്ല. ഇന്നലെ സാജിദിനെ വിളിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പതിനഞ്ചു മിനിറ്റോളം ഞാൻ സംസാരിച്ചിട്ടും എന്താണ് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് സാജിദ് അവസാനം ചോദിച്ചത്. ഉത്തരവാദപ്പെട്ട ഒരാളോടല്ല ഇത്രയും നേരം സംസാരിച്ചതെന്നു അപ്പോൾ മനസിലായി. 

എന്റെ പടം അനൗൺസ് ചെയ്യണമെന്നു ഞാൻ ആവശ്യപ്പെട്ടു. നടക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. ഞാൻ സാറിനോടു കോടികളൊന്നും ചോദിച്ചിട്ടില്ലല്ലോ. പടം അനൗൺസ് ചെയ്യണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇല്ലെങ്കിൽ ഞാൻ പടം വിടാം. പക്ഷെ ഒരു ഉപകാരം ചെയ്യണം. ഞാൻ ഒരു വലിയ തുക കൊടുക്കാനുള്ള രണ്ടു സുഹൃത്തുക്കളുണ്ട്. ഒരാൾ അമേരിക്കയിലാണ്. ജീമോൻ ജോർജ്. സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല. ജാക്ക് ഡാനിയേൽ ഷൂട്ടിനിടെ ഹോട്ടലിൽ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാൻ വന്നിരുന്നു. ഒരു പ്രതിമ സമ്മാനവും നൽകി. സിനിമയിൽ അഭിനയിക്കാനുള്ള അവസരം ചോദിച്ചാണ് അദ്ദേഹം വന്നത്. അദ്ദേഹത്തിന് ഞാൻ പത്തര ലക്ഷം രൂപ കൊടുക്കാനുണ്ട്. പറഞ്ഞ സമയമെല്ലാം കഴിഞ്ഞു. ഈ സിനിമയുടെ എന്നു പറഞ്ഞാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. 

ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മ മോളി ജോർജിൽനിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാൻ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്. ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയിലാണ്. ഇവർ രണ്ടു പേരും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാൻ. ഞാൻ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദീലീപ്് ഒന്നു പറയണം, ബാലുവിന്റെ പടം ഉടൻ നടക്കും. നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം ബാലു തന്നോളും. ദിലീപ് തരുമെന്ന് പറയേണ്ട. ഇത് വിഡിയോ കോൾ ചെയ്തു തന്നെ ദിലീപ് പറയണം. അല്ലെങ്കിൽ അവർ വിശ്വസിക്കില്ല. അപേക്ഷയാണ്. അവരുടെ നമ്പർ ഞാൻ തരാം. എനിക്കു കുറച്ചു നാൾ പിടിച്ചു നിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി. കഴിഞ്ഞ ദിവസം റാഫി സാറിനെ വിളിച്ച് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പിക് പോക്കറ്റ് എന്ന സിനിമയിൽനിന്ന് പിൻവാങ്ങുകയാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞു. സിനിമ വേണ്ടെന്ന് വെക്കാൻ എളുപ്പമാണ് എന്നാണ് അദ്ദേഹം ഉപദേശിച്ചത്. എന്നാൽ ഞാൻ ഏഴു കൊല്ലമായി ഇതിന് പിറകെ നടക്കുന്നു. ഞാൻ ഒരു മനുഷ്യായിപ്പോയി. അതുകൊണ്ട് ഇനിയും വയ്യ എന്ന് അദ്ദേഹത്തോട്് പറഞ്ഞിട്ടുണ്ട്. അങ്ങിനെയെങ്കിൽ കാർണിവൽ സിനിമാസിൽനിന്ന് വാങ്ങിയ അഡ്വാൻസ് തിരികെ കൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ദിലീപും അദ്ദേഹത്തോട് പിക് പോക്കറ്റ് എന്ന സിനിമ തൽക്കാലം ചെയ്യുന്നില്ലെന്ന് പറഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
 

Latest News