ലഖ്നൗ- യു.പി.എ സര്‍ക്കാരിനെ വെള്ളംകുടിപ്പിച്ച നിരവധി അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസം ജോലിയില്‍നിന്ന് സ്വയം വിരമിച്ച ഇ.ഡി ജോയന്റ് ഡയറക്ടര്‍ രാജേശ്വര്‍ സിംഗാണ് ലഖ്‌നൗ സരോജിനി നഗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി.
തലസ്ഥാനമായ ലഖ്നൗവില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ ഏറെ കൂടിയാലോചനകള്‍ക്ക് ശേഷം ബി.ജെ.പി പ്രഖ്യാപിച്ചു.
2 ജി സ്‌പെക്ട്രം, അഗസ്താവെസ്റ്റ്‌ലാന്‍ഡ് ഇടപാട് തുടങ്ങി രണ്ടാം യു.പി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വര്‍. സംസ്ഥാന വനിത ശിശുക്ഷേമ മന്ത്രി സ്വാതി സിംഗ്, ഭര്‍ത്താവ് ദയാശങ്കര്‍ സിംഗ് എന്നിവര്‍ ലക്ഷ്യം വച്ചിരുന്ന പ്രധാനപ്പെട്ട സീറ്റാണ് രാജേശ്വര്‍ സിംഗിന് ബി.ജെ.പി നല്‍കിയിരിക്കുന്നത്.
ലഖ്നൗവിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥിത്വം മോഹിച്ചിരുന്ന പല പ്രമുഖരും പട്ടികയില്‍ ഇടം നേടിയിട്ടില്ല. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവും റീത്താ ബഹുഗുണ ജോഷിയുടെ മകന്‍ മായങ്ക് ജോഷിയും പട്ടികയിലില്ല.
പാര്‍ട്ടി കോട്ടയായ ലഖ്നൗ കണ്ടോന്‍മെന്റില്‍ മന്ത്രി ബ്രിജേഷ് പതക് സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ ഈ മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥിയായ മത്സരിച്ച അപര്‍ണ ബി.ജെ.പി സ്ഥാനാര്‍ഥിയായ റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെട്ടിരുന്നു. അടുത്തിടെ എസ്.പി വിട്ട അപര്‍ണ ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
ലഖ്നൗ ഈസ്റ്റില്‍ മന്ത്രി അശുതോഷ് തണ്ടനും രജ്നേഷ് ഗുപ്ത ലക്നൗ സെന്‍ട്രലിലും സ്ഥാനാര്‍ഥിയാകും.