Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ കോവിഡ് പീക്ക് സ്റ്റേജില്‍, ഇനി കുറയുമെന്ന് വിദഗ്ദര്‍ 

തിരുവനന്തപുരം-  മൂന്നാം തരംഗത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ കേരളം കോവിഡ് കേസുകളുടെ പാരമ്യഘട്ടത്തിലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഒരാഴ്ചയ്ക്ക് മീതെയായി കേസുകള്‍ ഒരേ നിലയില്‍ തുടരുന്നതാണ് നിഗമനം ശക്തമാക്കുന്നത്. അടുത്തയാഴ്ചയോടെ കേസുകള്‍ കുറയാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം കേസുകള്‍ കുതിച്ചു കയറിയതിന് ആനുപാതികമായി കൂടുന്ന മരണസംഖ്യയാണ് പുതിയ ആശങ്ക. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരില്‍ രണ്ട് നവജാതശിശുക്കളും ഉള്‍പ്പെടുന്നു.
പീക്ക് അഥവാ പാരമ്യഘട്ടം എന്നായിരിക്കുമെന്നതായിരുന്നു ഒമിക്രോണ്‍ ഘട്ടത്തിലെ പ്രധാനചോദ്യം. മോശം ഘട്ടം കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 8 ദിവസത്തിനിടെ 6 ദിവസവും അമ്പതിനായിരത്തിന് മുകളിലാണ് കേസുകള്‍. കൂടുകയോ വലിയ തോതില്‍ എണ്ണം കുറയുകയോ ചെയ്തില്ല. പക്ഷെ ടിപിആര്‍ കുറഞ്ഞു വരുന്നു. പരിശോധിച്ച് കണ്ടെത്തിയ പോസിറ്റീവ് കേസുകളേക്കാള്‍ വലിയ അളവ് അറിയാതെ പോസിറ്റിവായി പോയവരെ കൂടി കണക്കാക്കിയാണ് പാരമ്യഘട്ടം കടന്നെന്ന അനുമാനം. വന്‍ വ്യാപനമുണ്ടായ തിരുവനന്തപുരത്ത് പീക്ക് ഘട്ടം കഴിഞ്ഞെന്ന് ആരോഗ്യവകുപ്പ് നിഗമനമുണ്ട്.
ഒമക്രോണ്‍ തരംഗത്തിലെ കേസുകള്‍ക്ക് ആനുപാതികമായി മരണസംഖ്യയിലും പ്രതിഫലനമുണ്ട്. 94, 101,91, 142 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസത്തെ മരണസംഖ്യ. വാക്‌സിന്‍ നല്‍കിയ പ്രതിരോധം, രോഗം വന്നുപോയതിലൂടെയുണ്ടായ പ്രതിരോധം ഒക്കെയുണ്ടാായിരിക്കെ മരണസംഖ്യ എത്ര വരെ പോകുമെന്നതാണ് ഒമിക്രോണ്‍ കേരളത്തെ എത്രത്തോളം പരിക്കേല്‍പ്പിച്ചെന്ന് മനസ്സിലാവുക. രോഗം വന്നുപോയതിലൂടെയുണ്ടായ ഹൈബ്രിഡ് പ്രതിരോധശേഷി താരതമ്യേന കേരളത്തില്‍ കുറവായത് മരണത്തില്‍ പ്രതിഫലിക്കുമെന്നു തന്നെയാണ് കരുതുന്നത്. 
 

Latest News