ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി (ജെഎന്‍യു) കാംപസിനുള്ളില്‍ ഗവേഷക വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ദല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ ബംഗാള്‍ സ്വദേശി അക്ഷയ്(27) ആണ് പിടിയിലായത്. ഇയാള്‍ ജെഎന്‍യു വിദ്യാര്‍ഥിയല്ലെന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം 18നായിരുന്നു കേസിനാസ്പദമായ സംഭവം. ടിക്കറ്റിംഗ് ജോലികള്‍ക്കായി കാംപസില്‍ വരാറുണ്ടായിരുന്ന വ്യക്തിയാണ് അക്ഷയ്. സംഭവ ദിവസം രാത്രി 11.45 ഓടെ കാംപസില്‍ മദ്യപിച്ചെത്തിയ അക്ഷയ്, ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാര്‍ഥിനിയെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാര്‍ഥിനി ഒച്ചവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.

അറസ്റ്റ് വൈകുന്നതിനെതിരെ ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ നേതാവ് ഐഷെ ഖോഷ് പോലിസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് 100 മണിക്കൂര്‍ പിന്നിട്ടിട്ടും അറസ്റ്റ് നടക്കുന്നില്ലെന്നും, കാംപസിനകത്ത് സ്ത്രീ സുരക്ഷയെന്നത് മിഥ്യ മാത്രമാണോയെന്നും ഐഷെ ഖോഷ് ചോദിച്ചിരുന്നു.

 

Latest News