ന്യൂദൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിരുദം പാസായി എന്നു പറയപ്പെടുന്ന 1978ലെ ബി.എ ഫലം പുറത്തു വിടാനാകില്ലെന്ന് ദൽഹി യൂണിവേഴ്‌സിറ്റി. 1978ലെ എല്ലാ ബിരുദ ഫലങ്ങളും രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്നുമാണ് ദൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യുണിവേഴ്‌സിറ്റി പറയുന്നത്. 1978ൽ ബി.എ പരീക്ഷ പാസായ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ ദൽഹി യൂണിവേഴ്‌സിറ്റി അനുമതി നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ നേരത്തെ യൂണിവേഴ്‌സിറ്റി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇനി മറുപടി നൽകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നെങ്കിലും വീണ്ടും സത്യവാങ്മൂലം നൽകുകയായിരുന്നു. കേസ് പരിഗണിക്കുന്നത് മേയ് 22ലേക്ക് മാറ്റി.
മോഡി പരീക്ഷ പാസായി എന്നു യൂണിവേഴ്‌സിറ്റി പറയുന്ന വർഷത്തെ ബി.എ ഫലം പുറത്തുവിട്ടാൽ അത് ചില വിദ്യാർത്ഥികളെ പരസ്യമായി നാണം കെടുത്തുന്നതിലേക്ക് നയിക്കും. അത് അവരുടെ സാധാരണ ജീവിതത്തെ ബാധിക്കാനും ഇടയുണ്ടെന്നുമാണ് ദൽഹി യൂണിവേഴ്‌സിറ്റിക്കു വേണ്ടി ഹാജരായ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അരുൺ ഭരദ്വാജ് കോടതിയിൽ പറഞ്ഞത്. പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് വിദ്യാർത്ഥികൾക്കു വ്യക്തിഗതമായി മാത്രമെ ലഭിക്കൂവെന്നും അത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫലം പരിശോധിക്കാൻ യുണിവേഴ്‌സിറ്റിക്ക് മറ്റു സംവിധാനങ്ങൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.