Sorry, you need to enable JavaScript to visit this website.

വിമാനങ്ങള്‍ മുഖാമുഖം വന്നത് ഉദ്യോഗസ്ഥ അലംഭാവം മൂലമെന്ന് കണ്ടെത്തല്‍

ബംഗളൂരു- ഈ മാസം ഏഴിന് തീയതി ബംഗളൂരു വിമാനത്താവളത്തിലെ സമാന്തരമായ റണ്‍വേകളിലൂടെ ഒരേസമയം രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്ന സംഭവത്തിന് കാരണം ഉദ്യോഗസ്ഥരുടെ ഗുരുതരമായ കൃത്യവിലോപമെന്ന് കണ്ടെത്തല്‍. എയര്‍ബസ് എ 320 വിഭാഗത്തില്‍പ്പെട്ട ഇന്‍ഡിഗോ വിമാനങ്ങളാണ് ആകാശത്തിലെ കൂട്ടിയിടിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ വിമാനവും ബംഗളൂരുവില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുന്ന വിമാനവുമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്.

സംഭവം നടക്കുന്ന ദിവസം വിമാനത്താവളത്തിലെ ഒരു റണ്‍വേ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു അധികൃതരെന്നും എന്നാല്‍ ഈ വിവരം കണ്‍ട്രോള്‍ ടവറിലേക്ക് കൈമാറുന്നതില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പരാജയപ്പെട്ടതാണ് തെറ്റിദ്ധാരണക്ക് കാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ബംഗളൂരു വിമാനത്താവളത്തില്‍ രണ്ട് റണ്‍വേകളാണ് ഉള്ളത്. നോര്‍ത്ത് റണ്‍വേയും സൗത്ത് റണ്‍വേയും. ഇതില്‍ നോര്‍ത്ത് റണ്‍വേ വിമാനങ്ങള്‍ പറന്നുയരുന്നതിനും സൗത്ത് റണ്‍വേ വിമാനങ്ങള്‍ ഇറങ്ങുന്നതിനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന ദിവസം ഷിഫ്റ്റ് മാറി പുതുതായി വന്ന ഉദ്യോഗസ്ഥന്‍ പറന്നുയരുന്നതിനും ഇറങ്ങുന്നിനും നോര്‍ത്ത് റണ്‍വേ ഉപയോഗിക്കാനും സൗത്ത് റണ്‍വേ അടച്ചിടാനും തീരുമാനിച്ചു. എന്നാല്‍ സൗത്ത് റണ്‍വേ അടച്ചിടാനുള്ള തീരുമാനം പ്രസ്തുത റണ്‍വേ കൈകാര്യം ചെയ്യുന്ന കണ്‍ട്രോള്‍ ടവറിനെ അറിയിക്കാന്‍ വിട്ടുപോയി.

ഇതിനെ തുടര്‍ന്നാണ് രണ്ട് റണ്‍വേകളില്‍നിന്നും വിമാനം പറന്നുയരുന്ന സാഹചര്യം ഉണ്ടായതെന്ന് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്റെ അന്വേഷണത്തില്‍ കണ്ടെത്തി.

 

Latest News