തിരുവനന്തപുരം- മതസ്പർദ്ധ വളർത്തുന്ന പാഠപുസ്തകം പഠിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ മതപണ്ഡിതൻ എം.എം അക്ബറിന്റെ കേസുമായി ബന്ധപ്പെട്ട് മുജാഹിദ് നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിക്ക് പുറമെ, തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി കെ.ടി ജലീൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരുമായും മുജാഹിദ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി.
അക്ബറിന് നീതി നിഷേധിക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് മുജാഹിദ് നേതാക്കൾ പറഞ്ഞു. ഊഹങ്ങളുടെയോ തെറ്റായ സന്ദേശങ്ങളുടെയോ അടിസ്ഥാനത്തിൽ അക്ബറിനെതിരെയോ പീസ് സ്‌കൂളുകൾക്കെതിരെയോ സമീപനം സ്വീകരിക്കില്ലെന്നും കഴിയുന്നതുംവേഗം ഈ വിഷയത്തിൽ നടപടികൾ പൂർത്തിയാക്കാൻ സഹകരിക്കുമെന്നും ഉറപ്പ് നൽകി.
അനുകൂലമായ പ്രതികരണമാണ് സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും തെറ്റായ പ്രചാരണങ്ങളിൽ നിന്നും വൈകാരിക പ്രകടനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും നേതാക്കൾ നിർദ്ദേശിച്ചു.
കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരായ ഡോ. ഹുസൈൻ മടവൂർ, എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.