കൊണ്ടോട്ടി- പ്രവാസികളോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണന തുടർക്കഥയാകുന്നു. സൗദിയും -ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർ അനുസരിച്ച് അതാത് സംസ്ഥാനങ്ങളിൽ വിമാനങ്ങൾ സർവീസ് നടത്തണമെങ്കിൽ സംസ്ഥാന സർക്കാറുകളുടെ അനുമതി കൂടി ആവശ്യമുണ്ട്. എന്നാൽ കരിപ്പൂർ വിമാനതാവളം വഴി എയർ ബബിൾ സർവീസ് നടത്താനുള്ള അനുമതി ഇതേവരെ കേരള സർക്കാർ നൽകിയിട്ടില്ല. തുടർന്ന് ഈ മാസം 11ന് കരിപ്പൂർ-റിയാദ് സെക്ടറിൽ സർവീസ് നടത്തേണ്ട വിമാനങ്ങൾക്ക് ബുക്കിംഗ് ഓപൺ ചെയ്യനായിട്ടില്ല. വിമാന കമ്പനി നൽകിയ അപേക്ഷ സംസ്ഥാന സർക്കാറിന്റെ പരിഗണനയിലാണ്. സർക്കാറിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ബുക്കിംഗ് തുടരാൻ വിമാനകമ്പനികൾക്ക് സാധിക്കൂ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ റിയാദിൽനിന്ന് സർവീസ് നടത്താനായിരുന്നു ഫ്ളൈ നാസ് ഒരുങ്ങിയിരുന്നത്. ജിദ്ദ, ദമാം, മദീന, ജിസാൻ, അബഹ, അൽ ഹസ എന്നീ വിമാനതാവളങ്ങളിലേക്ക് ഇവിടെനിന്ന് കണക്ഷൻ സർവീസുകളുണ്ടാകുമെന്നും അധികൃതർ അറിയിച്ചിരുന്നു.